മൊണാലിസയെ മധ്യപ്രദേശ് പൊലീസിന് കൈമാറണമെന്ന് ഉത്തരവിറക്കാന്‍ പട്ടികജാതി കമ്മീഷന് എന്താണ് അധികാരം’: ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്ലെയെ മധ്യപ്രദേശ് പൊലീസിന് കൈമാറണമെന്ന ദേശീയ പട്ടികജാതി കമ്മീഷന്റെ ഉത്തരവിനെ വിമര്‍ശിച്ച് ഹൈക്കോടതി. മൊണാലിസയെ മധ്യപ്രദേശ് പൊലീസിന് കൈമാറണം എന്ന് ഉത്തരവിറക്കാന്‍ പട്ടികജാതി കമ്മീഷന് എന്താണ് അധികാരമെന്ന് ഹൈക്കോടതി ചോദിച്ചു. കമ്മീഷന്റെ ഉത്തരവ് മൊണാലിസയുടെ ജീവിക്കാനുളള അവകാശത്തെ പ്രഥമദൃഷ്ട്യാ ബാധിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവിറക്കാന്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ കോടതിയോ ട്രൈബ്യൂണലോ അല്ലെന്നും കോടതി പറഞ്ഞു.
‘ദേശീയ പട്ടികജാതി കമ്മീഷന്റെ അധികാര പരിധിയില്‍ സംശയമുണ്ട്. ഉത്തരവിറക്കാന്‍ ദേശീയ കമ്മീഷന് പ്രഥമദൃഷ്ട്യാ അധികാരമില്ല. ശുപാര്‍ശകള്‍ നല്‍കാന്‍ മാത്രമാണ് പ്രാഥമികമായി കമ്മീഷന് അധികാരം. ഉത്തരവിറക്കാന്‍ കോടതിയോ ട്രൈബ്യൂണലോ അല്ല’: ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് പട്ടികജാതി കമ്മീഷനെതിരായ വിമര്‍ശനം. അനുമതിയില്ലാതെ മൊണാലിസയെ കൈമാറുന്നത് കേരളാ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.
മൊണാലിസ ഭോസ്‌ലെയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. മൊണാലിസയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പാലാരിവട്ടം പൊലീസിനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പാലാരിവട്ടം പൊലീസിനെ ഹര്‍ജിയില്‍ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. മൊണാലിസയ്ക്കുണ്ടായിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നേരത്തെ പിന്‍വലിച്ചിരുന്നു. മൊണാലിസയുടെ സംരക്ഷണത്തിന് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൊണാലിസ ഭോസ്‌ലെ നല്‍കിയ ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
മഹാകുംഭമേളയിൽ രുദ്രാക്ഷമാലകൾ വിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മൊണാലിസ ഭോസ്‌ലെ ദേശീയ ശ്രദ്ധ നേടിയത്. പിന്നീട് സിനിമാ താരമായി മാറിയ മൊണാലിസ ഭോസ്‌ലെ ഫർമാൻ ഖാനുമായി പ്രണയത്തിലാവുകയായിരുന്നു. ഒരു സിനിമാ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ സമയത്ത് 2026 മാർച്ചിലാണ് ഇരുവരും വിവാഹിതരായത്. പിന്നാലെയാണ് വിവാഹത്തിനെതിരായ തടസ്സ വാദങ്ങൾ ഉന്നയിച്ച് കുടുംബമടക്കം രംഗത്തെത്തിയത്. മൊണാലിസയുടെ പിതാവ് നല്‍കിയ പരാതിയില്‍ മുഹമ്മദ് ഫര്‍മാനെ മധ്യപ്രദേശ് പൊലീസ് നേരത്തെ പ്രതി ചേർത്തിരുന്നു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഫര്‍ഹാന്‍ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിലാണ് കേസെടുത്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് കുടുംബം അവകാശപ്പെട്ടിരുന്നത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫർമാന്‍ ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി എതിര്‍ത്തിരുന്നു. പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് നേടാന്‍ രേഖകള്‍ തിരുത്തിയെന്നായിരുന്നു മധ്യപ്രദേശ് പൊലീസിന്റെ വാദം.




