കേരളത്തിൽ റജിസ്റ്റർ ചെയ്യുന്ന ലഹരിമരുന്നു കേസുകളിലെ പ്രതികളെ ഒരു വർഷം കരുതൽ തടങ്കലിൽ സൂക്ഷിക്കാൻ പൊലീസ് നടപടി തുടങ്ങി. ലഹരി പദാർഥ നിരോധന നിയമത്തിൽ 1988 മുതൽ നിലവിലുള്ള വകുപ്പാണ്, കോഫെപോസ (കള്ളക്കടത്ത് തടയൽ), കാപ്പ നിയമങ്ങൾക്കു സമാനമായ രീതിയിൽ ലഹരിമരുന്നു കേസിലെ പ്രതികളെയും കരുതൽതടങ്കലിൽ സൂക്ഷിക്കാൻ പൊലീസ് ചുമത്തുന്നത്.
നർക്കോടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ വകുപ്പ് 3 (ഒന്ന്) ഉപയോഗപ്പെടുത്തി ലഹരിമരുന്നിന്റെ വ്യാപനം തടയാനുള്ള അനുവാദം ആഭ്യന്തര വകുപ്പ് പൊലീസിനു നൽകിയത് ഇപ്പോഴാണ്.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ അറസ്റ്റ് ചെയ്താൽ, വിചാരണയ്ക്കു കാത്തുനിൽക്കാതെ പ്രതിയെ ഒരു വർഷം വരെ തടവിൽ സൂക്ഷിക്കാനുള്ള അധികാരമാണു ഇതുവഴി ലഭിക്കുക.
ഇന്ത്യയിൽ ഒരിടത്തും കേന്ദ്രനിയമം ഇത്തരത്തിൽ പ്രയോഗിച്ചിരുന്നില്ല. കേരളത്തിൽ എറണാകുളം റൂറൽ ജില്ലയിലാണു ലഹരിമരുന്നു കേസ് പ്രതിക്കെതിരെ കരുതൽ തടങ്കൽ വകുപ്പ് ആദ്യം പ്രയോഗിച്ചത്. അറസ്റ്റിലാകുന്ന ലഹരിവിൽപനക്കാർ ഒരു വർഷം കരുതൽ തടങ്കലിൽ ആകുന്നതോടെ ലഹരി റാക്കറ്റ് ദുർബലമാകുമെന്നാണു പ്രതീക്ഷ.