താരസംഘടന അമ്മയിൽ വീണ്ടും രാജി; നടി ആശ അരവിന്ദ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിഞ്ഞു

താരസംഘടന അമ്മയിൽ വീണ്ടും രാജി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നടി ആശ അരവിന്ദാണ് രാജിവെച്ച് സ്ഥാനമൊഴിഞ്ഞത്. ജനറൽ ബോഡി എടുത്ത തീരുമാനത്തിനെതിരായി നിൽക്കുന്നത് ശരിയല്ല എന്ന ബോധ്യം തനിക്കുണ്ടെന്നും സംഘടനയുടെ തീരുമാനങ്ങളെ മാനിക്കുകയും അന്തസ്സും ഐക്യവും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു എന്നും ആശ രാജികത്തിൽ പറയുന്നു. ആശ അരവിന്ദ് നേരത്തെ അഡ്ഹോക് കമ്മറ്റിയിൽ നിന്നും രാജിവെച്ചിരുന്നു. അമ്മയിൽ ശ്വേത മേനോനെതിരെ ഒരു വിഭാഗം വനിതാ അംഗങ്ങൾ പടയൊരുക്കും നടത്തുന്നതിനിടെയാണ് ആശ അരവിന്ദിൻറെ രാജി.
അമ്മ ‘പെൺമക്കൾ’വാട്സാപ്പ് ഗ്രൂപ്പിലാണ് ശ്വേതയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വന്നത്. ഇതുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നു. ശ്വേതയെ നേരത്തെ വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കിയിരുന്നു. വരവ്-ചെലവ് കണക്കുകളിലെ വ്യക്തതക്കുറവാണ് അമ്മയിലെ തർക്കങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതേത്തുടർന്ന്ശ്വേത മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ രാജി വെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഡ്‌ഹോക്ക് സമിതി രൂപീകരിച്ചിരുന്നത്. എന്നാൽ ഈ അഡ്‌ഹോക്ക് സമിതിയുടെ നിയമസാധുത ചോദ്യം ചെയ്ത് ശ്വേതാ മേനോൻ എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചിരുന്നു.ഔദ്യോഗികമായി തങ്ങൾ രാജി വെക്കാത്ത സാഹചര്യത്തിൽ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത് ബൈലോയ്ക്ക് വിരുദ്ധമാണെന്ന് ശ്വേത വാദിച്ചു. ശ്വേതയുടെ വാദം കോടതി താൽക്കാലികമായി അംഗീകരിക്കുകയും അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് ശ്വേതയുടെ ഭരണസമിതി വീണ്ടും ചുമതലയേറ്റത്.




