ആറ്റുകാലിൽ അമ്മയെ ഉപദ്രവിച്ച സംഭവം; എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഫോർട്ട് പൊലീസ്, മകനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി

തിരുവനന്തപുരം: ആറ്റുകാല്‍ മരുതൂര്‍കടവില്‍ വൃദ്ധമാതാവിനെ മകന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഫോര്‍ട്ട് പൊലീസ്.
മകന്‍ മധുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. കുടുംബ വീട്ടില്‍ നിന്ന് ഇയാളെ ഇറക്കുമെന്ന് ഫോര്‍ട്ട് പൊലീസ് വ്യക്തമാക്കി. മകന്റെ മർദ്ദനത്തിൽ പരിക്കേറ്റ 73-കാരിയായ സരസ്വതി അമ്മയ്ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദ്ദേശം നല്‍കിയിരുന്നു.
സരസ്വതി അമ്മയ്ക്ക് മകന്റെ മര്‍ദ്ദനത്തിൽ ദേഹമാസകലം മുറിവേറ്റെന്ന വാർത്ത ഇന്നലെയാണ് പുറത്തു വന്നത്ചു ണ്ട് ഇടിച്ച് പൊട്ടിച്ചതിനെ തുടര്‍ന്ന് എട്ടോളം സ്റ്റിച്ചുകളാണ് ഇട്ടിരിക്കുന്നത്. അമ്മയെ മകന്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നും പരാതിയുണ്ടായിരുന്നു. അമ്മയുടെ പേരിലുള്ള വസ്തു വെച്ച് അഞ്ച് ലക്ഷം രൂപയാണ് മകനായ മധു ലോണ്‍ എടുത്തത്. ഈ ലോണ്‍ വയോധികയായ സരസ്വതി അമ്മ വീട്ടുജോലിക്ക് പോയാണ് അടയ്ക്കുന്നതെന്നും പറഞ്ഞിരുന്നു.
വീട് ഒഴിയണമെന്ന ഫോര്‍ട്ട് പൊലീസിന്റെ മുന്നറിയിപ്പും മകന്‍ മധു അവഗണിച്ചെന്നാണ് വിവരം. മധുവിന്റെ ഭാര്യ ആതിരയും അമ്മയെ മര്‍ദ്ദിച്ചതായാണ് പരാതി. ചുണ്ട് ഇടിച്ച് പൊട്ടിച്ചത് മരുമകളാണെന്നാണ് വിവരം. തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വീട്ടിലെത്തി തന്റെ പ്രശ്‌നങ്ങള്‍ പറയുന്നതിനിടെ മരുമകള്‍ ആക്രമിച്ചു എന്നാണ് അമ്മ പറയുന്നത്.




