പി കെ ബഷീർ സെക്രട്ടറിയായ ഇഎംഇഎ കോളേജിൽ അഡ്മിഷന് കോഴ വാങ്ങിക്കുന്നതായി ആരോപണം; പ്രതിഷേധവുമായി യൂത്ത് ലീഗ്

മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ അഡ്മിഷന് കോഴ വാങ്ങിക്കുന്നതായി ആരോപണം. പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ സെക്രട്ടറിയും പാണക്കാട് ബഷീർ അലി തങ്ങൾ പ്രസിഡന്റുമായ കോളേജാണ് ഇഎംഇഎ കോളേജ്. ആരോപണം ഉയർന്നതിനുപിന്നാലെ യൂത്ത് ലീഗ് കോളേജിലേക്ക് മാർച്ച് പ്രഖ്യാപിച്ചു. യൂത്ത് ലീഗ് തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മറ്റിയാണ് മാർച്ച് പ്രഖ്യാപിച്ചത്.
25000 മുതൽ 50000 രൂപ വരെ അഡ്മിഷന് വേണ്ടി വിദ്യാർഥികളിൽ നിന്നും വാങ്ങിക്കുന്നതായാണ് ആരോപണം. പ്രതിഷേധം ഉയർന്നതിനു പിന്നാലെ ലീഗ് നേതൃത്വം ഇടപെട്ട് അഡ്മിഷൻ നടപടികൾ നിർത്തിവെച്ചതായാണ് വിവരം.ആരോപണം ഉയർന്നതിനു പിന്നാലെ പരസ്യമായി തന്നെ യൂത്ത് ലീഗ് പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു. ഇതോടെ കോളേജ് മാനേജ്മെന്റ് കൂടുതൽ പ്രതിസന്ധിയിലായി. മുസ്ലീം ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി മാനേജ്മെന്റുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് അഡ്മിഷൻ നിർത്തിവെച്ചത്. ചർച്ചയിൽ മാനേജ്മെന്റ പരിഹാരം ഉറപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ലീഗ് മണ്ഡലം കമ്മിറ്റിയാണ് യൂത്ത് ലീഗിനോട് പരസ്യ പ്രതിഷേധം ഒഴിവാക്കാൻ ആവശ്യപ്പെട്ടത്.



