മറ്റപ്പള്ളി കൂട്ട ആത്മഹത്യ: ആത്മഹത്യക്കുറിപ്പിലെ പേര് കേന്ദ്രീകരിച്ച് അന്വേഷണം

കൂരോപ്പട വിഷം ഉള്ളിൽച്ചെന്നു ചികിത്സയിലിരിക്കെ മരിച്ച നാലംഗ കുടുംബത്തിന്റെ മരണകാരണത്തെക്കുറിച്ചു ജില്ലാ പൊലീസ് അന്വേഷണം തുടങ്ങി. ചാണ്ടി ഉമ്മൻ എംഎൽഎയുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പരാതി ലഭിച്ചതോടെയാണ് അന്വേഷണം. വീട്ടിൽനിന്നു ലഭിച്ച ആത്മഹത്യക്കുറിപ്പിൽ ഒരാളുടെ പേരു രേഖപ്പെടുത്തിയിരുന്നു. ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സാമ്പത്തിക ഇടപാടുകളാണ് ജീവനൊടുക്കിയതിൻ്റെ കാരണമെന്നും പൊലീസിനു സൂചന ലഭിച്ചു.
മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാം (50), ഭാര്യ ജോസ തോമസ് (43), മക്കളായ മരിയ തെരേസ തോമസ് (17), അലൻ തോമസ് (12) എന്നിവരാണു മരിച്ചത്. 13നു രാത്രി 7ന് ആണു വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ വീട്ടിൽ ഇവരെ കണ്ടെത്തിയത്.
ചികിത്സയിലിരിക്കെ ജോസ്നയും മകൾ മരിയയും ശനിയാഴ്ച മരിച്ചു.
തോമസ് ഞായറാഴ്ചയും അലൻ ചൊവ്വാഴ്ചയും മരിച്ചു.
അതേസമയം, സംഭവത്തിൽ ദുരൂഹത മാറ്റണമെന്നു ചാണ്ടി ഉമ്മൻ എംഎൽഎ ആവശ്യപ്പെട്ടു. സമഗ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കു പരാതി നൽകിയിട്ടുണ്ടെന്നും പരാതി എഡിജിപിക്കു കൈമാറിയെന്നു വിവരം ലഭിച്ചതെന്നും എംഎൽഎ അറിയിച്ചു. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനോ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തണം. ആത്മഹത്യയ്ക്ക സഹകരണ സംഘത്തിലെ ക്രമക്കേടുകൾ കാരണമായിട്ടുണ്ടന്ന സംസാരമുള്ളതിനാൽ സഹകരണവകുപ്പിന്റെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്കാരം നാളെ
നാലുപേരുടെയും സംസ്കാരം നാളെ രാവിലെ 11നു ചേപ്പുംപാറ മാർത്തമറിയം ദേവാലയത്തിൽ നടക്കും. പൊതുദർശനവും പള്ളി ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിട്ടുണ്ട്.



