Uncategorized

വേണ്ടി വന്നാല്‍ മറ്റുള്ളവരേയും കൊല്ലും, ഞാൻ ഗാന്ധിജിയല്ല, നിങ്ങൾക്ക് വരുമ്പോഴേ അറിയൂ’; കൂസലില്ലാതെ ചെന്താമര

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ വിധി പറയവെ കൂസലില്ലാതെ പ്രതി ചെന്താമര. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു പ്രതികരണം. തുടര്‍ന്നും കോടതിയോട് വെല്ലുവിളിയും ഭീഷണിയും തുടര്‍ന്നു. വേണ്ടി വന്നാല്‍ താന്‍ മറ്റുള്ളവരേയും കൊല്ലുമെന്ന് ചെന്താമര പറഞ്ഞു. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജിയല്ല. എഴുതാന്‍ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞു. തടസ്സം നിന്നാല്‍ ഇങ്ങനെ ആയിരിക്കും പെരുമാറ്റം എന്നും ചെന്താമര ഭീഷണിപ്പെടുത്തി.

ചെന്താമരയ്ക്ക് മാനസിക പ്രശ്‌നം ഇല്ലായെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതായി കോടതി പറഞ്ഞപ്പോള്‍ തനിക്ക് പ്രശ്‌നം ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ മറുപടി. പ്രതി ഇനിയും കുറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ചതായി കോടതി പറഞ്ഞപ്പോള്‍ താന്‍ ഇതുവരെ ജാമ്യം പോലും വാങ്ങിയിട്ടില്ലെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം. നിങ്ങള്‍ക്ക് കുറ്റബോധം ഇല്ല, നന്നാവാന്‍ സാധ്യത ഇല്ല എന്നും പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ചതായി കോടതി അറിയിച്ചപ്പോള്‍ ‘നിങ്ങള്‍ക്ക് വരുമ്പോഴെ ഇത് അറിയൂ, ഞാന്‍ ആയിട്ട് പോവില്ല, ആരേലും വന്നാല്‍ വിടില്ല’ എന്നുമായിരുന്നു ചെന്താമരയുടെ മറുപടി.

പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് വിധി. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ജൂലൈ 15നാണ് കേസില്‍ ശിക്ഷ വിധിക്കുക. പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ജൂലൈ 6ന് കേസില്‍ വിധി പറയാനിരിക്കെ ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മാറ്റിവെക്കുകയായിരുന്നു. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു.2025 ജനുവരിയിലാണ് നെന്മാറ പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടക്കുന്നത്. അയല്‍വാസികളായ സുധാകരനെയും (56) അമ്മ ലക്ഷ്മി(75)യെയും ചെന്താമര വെട്ടിക്കൊല്ലുകയായിരുന്നു. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. സാജിതയെ കൊലപ്പെടുത്തിയ കേസില്‍ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button