തമിഴ്നാട്ടിലെ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്, സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും നാളെ തെരഞ്ഞെടുക്കും

തമിഴ്നാട്ടിലെ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ ഒൻപതരയ്ക്ക് സെക്രട്ടേറിയേറ്റിലാണ് ചടങ്ങുകൾ നടക്കുക. നാളെ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞടുക്കും. മേയ്13ന് മുൻപായി സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണറുടെ നിർദേശം. ഇന്നലെ ചേർന്ന ഡിഎംകെ നിയുക്ത എംഎൽഎമാരുടെ യോഗത്തിൽ മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. മുൻ മന്ത്രി കെ എൻ നെഹ്റുവാണ് നിയമസഭാകക്ഷി ഉപനേതാവ്.
അതേസമയം വിജയ്‍യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തിയെന്ന പ്രതിപക്ഷ ആരോപണത്തിൽ വിശദീകരണവുമായി ടിവികെ രംഗത്തെത്തി. വന്ദേമാതരം ആദ്യം പാടിയത് ഗവർണർ ഓഫീസിൻ്റെ നിർദ്ദേശ പ്രകാരമാണെന്ന് മന്ത്രി ആദവ് അർജുന എക്സിൽ കുറിച്ചു. കേന്ദ്ര സർക്കാർ സർക്കുലർ അനുസരിക്കണമെന്ന് ലോക് ഭവൻ സമ്മർദ്ദം ചെലുത്തിയെന്നും ഇനി ഇതുണ്ടാകില്ലെന്നും തമിഴ് തായ് വായ്ത്ത് ആദ്യം പാടുമെന്നും ആദവ് അർജുന അറിയിച്ചു. ബിജെപിയെ സന്തോഷിപ്പിക്കാനാണ് ടിവികെ ഇത് ചെയ്തതെന്നായിരുന്നു വിമർശനം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്ന് സിപിഐയും ആവശ്യപ്പെട്ടിരുന്നു.
17-ാം തമിഴ്നാട് നിയമസഭയിൽ ടിവികെ നേതാവ് സി ജോസഫ് വിജയ് ഇന്നലെ രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ ടിവികെയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ലെങ്കിലും, കോൺഗ്രസ്, വിസികെ, സിപിഐ, സിപിഐഎം, ഐയുഎംഎൽ എന്നീ പാർട്ടികളുടെ പിന്തുണ നേടിയെടുക്കാൻ ജോസഫ് സി വിജയ്ക്ക് കഴിഞ്ഞു, അങ്ങനെ 120 എംഎൽഎമാരെ കൂട്ടിച്ചേർക്കാനും 118 ഭൂരിപക്ഷം മറികടക്കാനും അവർക്ക് കഴിഞ്ഞു




