ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് വർധിച്ചുവരുന്നതായി ആര്‍പിഎഫിന്റെ റിപ്പോര്‍ട്ട്. കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട്, ഷൊര്‍ണൂര്‍, തിരൂര്‍ സെക്ഷനുകളിലാണ് കല്ലേറ് കൂടിയതായി പറയുന്നത്. ഈ സെക്ഷനുകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരുമാസം ശരാശരി മൂന്നു തവണയെങ്കിലും കല്ലേറ് ഉണ്ടാവുന്നതായാണ് കണക്ക്.
കല്ലേറില്‍ യാത്രക്കാര്‍ക്കും റെയില്‍വേ ജീവനക്കാര്‍ക്കും പരുക്കേല്‍ക്കുകയും ട്രെയിനിനും വസ്തുവകകള്‍ക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്യുന്നുണ്ട്. തിരുവനന്തപുരം നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് വെസ്റ്റ്ഹില്‍-എലത്തൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍വച്ച് കല്ലെറിഞ്ഞ മൂന്നുപേരെ അടുത്തിടെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റെയില്‍വേ ട്രാക്ക് കടന്നുപോവുന്ന വിജനമായ ഭാഗങ്ങളില്‍ തമ്പടിച്ച ലഹരി സംഘങ്ങള്‍ ട്രെയിനിന് കല്ലെറിയുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.