ട്രംപിനെ വധിക്കാൻ ഇറാന്‍റെ ഗൂഢാലോചനയെന്ന് ഇസ്രയേലിന്‍റെ രഹസ്യവിവരം; യുദ്ധം വീണ്ടും തുടങ്ങിയതിന് പിന്നിൽ നെതന്യാഹു?

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ ഗൂഢാലോചന ആസൂത്രണം ചെയ്തെന്ന രഹസ്യവിവരം ഇസ്രയേൽ അമേരിക്കയ്ക്ക് കൈമാറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ വീണ്ടും കടുത്ത സൈനിക നടപടി സ്വീകരിക്കണമെന്ന നിലപാടിലേക്ക് ട്രംപിനെ എത്തിച്ചത് ഇസ്രയേൽ കൈമാറിയ ഈ രഹസ്യവിവരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇറാൻ യുദ്ധത്തിൽ നിന്നും പിന്മാറാനുള്ള സാധ്യത തേടിയിരുന്ന ട്രംപ്, അപ്രതീക്ഷിതമായി അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ഇറാനിലേക്ക് ശക്തമായി അക്രമണം നടത്തിയിരുന്നു.
പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം, ട്രംപിനെ ലക്ഷ്യമിട്ട് ഇറാൻ പുതിയ ആക്രമണ പദ്ധതി തയ്യാറാക്കിയെന്ന് ഇസ്രയേൽ അമേരിക്കൻ അധികൃതർക്ക് മുന്നറിയിപ്പ് നൽകി. ഈ വിവരം നേരത്തെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നില്ലെന്നും, അതിനാൽ പ്രശ്നത്തിന്‍റെ ഗൗരവം പരിശോധിക്കാൻ അമേരിക്ക തീരുമാനിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇറാൻ നടത്തിയെന്ന് ഇസ്രയേൽ ആരോപിച്ച ആ രഹസ്യ ഗൂഢാലോചനയുടെ വിശദാംശങ്ങൾ യുഎസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
2020 -ൽ ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിന് പിന്നാലെ ഇറാൻ പല തവണ ട്രംപിനെതിരെ പ്രതികാര ഭീഷണികൾ ഉയർത്തിയിരുന്നു. അലി ഖമനേയിയുടെ ഒരാഴ്ച നീണ്ട് നിന്ന സംസ്കാര പരിപാടിക്കിടെ ‘ട്രംപിനെ കൊല്ലുക’ എന്നെഴുതിയ പോസ്റ്ററുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ ഇസ്രയേലിന്‍റെ മുന്നറിയിപ്പിനെ യുഎസ് സുരക്ഷാ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് കണ്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഈ രഹസ്യ വിവരത്തെ കുറിച്ച് യുഎസോ ഇസ്രയേലോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഇറാനും ആരോപണങ്ങളോട് ഔദ്യോഗിക പ്രതികരിച്ചിട്ടില്ല.




