കടയില്‍ നിന്ന് വാങ്ങിയ സീല്‍ ചെയ്ത കുപ്പിവെള്ളത്തില്‍ ആസിഡ്; കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍

ലഖ്നൗ: ദാഹമടക്കാന്‍ വെള്ളമെന്ന് കരുതി യുവതി കുടിച്ചത് ആസിഡ്. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെത്തിയതാണ് യുവതിയും അമ്മയും. കടുത്ത ദാഹം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് യുവതി ജ്വല്ലറി ജീവനക്കാരനോട് കുടിവെള്ളം ആവശ്യപ്പെട്ടു.
തുടർന്ന് ജ്വല്ലറി ജീവനക്കാരന് തൊട്ടടുത്തെ കടയില്‍ നിന്നും സീല്‍ ചെയ്ത കുപ്പിവെള്ളം വാങ്ങുകയും യുവതിക്ക് നല്‍കുകയുമായിരുന്നു. യുവതി ഇത് കുടിക്കുന്നതിന്റെയും വേദന സഹിക്കവയ്യാതെ പുറത്തേക്ക് ഓടി ദ്രാവകം തുപ്പാന്‍ ശ്രമിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കുപ്പി വാങ്ങിയ കടയുടെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുപ്പി പൂര്‍ണ്ണമായും സീല്‍ ചെയ്ത നിലയിലായിരുന്നുവെന്ന് ജ്വല്ലറി ഉടമയായ ദേനു വ്യക്തമാക്കി. ഫ്രിഡ്ജില്‍ നിന്ന് എടുത്തത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഉപഭോക്താവിന് നല്‍കിയതെന്നും അയാള്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ ആശങ്കയിലായി. സീല്‍ ചെയ്ത കുപ്പിയില്‍ ആസിഡ് എങ്ങനെ എത്തിയെന്ന് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. അതേസമയം യുവതി മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ തുടരുകയാണ്.




