അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിച്ചു; ഫറോക്ക് താലൂക്ക് ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ്

കോഴിക്കോട്: ഫറോക്ക് താലൂക്ക് ആശുപത്രിക്ക് എതിരെ ചികിത്സാ പിഴവ് പരാതി. നല്ലൂർ സ്വദേശി മോഹൻദാസിൻ്റെ മരണത്തിലാണ് പരാതി ഉയർന്നിരിക്കുന്നത്. ശ്വാസതടസം മൂലം ആശുപത്രിയിലെത്തിയ മോഹൻദാസിനെ ചികിത്സിക്കുന്നതിൽ കാലതാമസം നേരിട്ടെന്നാണ് കുടുംബത്തിൻ്റെ ആരോപണം.അധികൃതരുടെ അനാസ്ഥ മൂലമാണ് പിതാവ് മരിച്ചതെന്ന് ആരോപിച്ച് മകൻ അരുൺദാസ് താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. ജൂൺ 11-ന് പുലർച്ചെയോടെയാണ് മോഹൻദാസിന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇതേസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും രോഗിയെ തിരിഞ്ഞു നോക്കിയില്ലെന്നും ചികിത്സ നൽകാൻ വൈകിയെന്നുമാണ് ആക്ഷേപം. ആശുപത്രി അധികൃതർക്കെതിരെ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സ്ഥലം എംഎൽഎക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം കുടുംബത്തിൻ്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.




