സംസ്ഥാനത്ത് പകർച്ചാവ്യാധികൾ പടരുന്നു; 159 പേര്‍ക്ക് ഡെങ്കിപ്പനി, 15 പേർക്ക് കൂടി ഷിഗെല്ല

തിരുവനന്തപുരം: കേരളത്തില്‍ പകര്‍ച്ചാവ്യാധികള്‍ പടരുന്നു. ഇന്ന് 159 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അഞ്ച് ജില്ലകളിലായി 15 പേര്‍ക്ക് ഷിഗെല്ല രോഗവും സ്ഥിരീകരിച്ചു. കൂടാതെ 22 പേർക്ക് എലിപ്പനിയും 23 പേര്‍ക്ക് മഞ്ഞപ്പിത്തവും നാല് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്..
കോഴിക്കോട് എട്ടും മലപ്പുറത്ത് മൂന്നും വയനാട് രണ്ടും കണ്ണൂര്‍, കൊല്ലം, ജില്ലകളില്‍ ഒന്ന് വീതവുമാണ് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ 241 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് (57), വയനാട് (22), തൃശൂര്‍ (12) ആലപ്പുഴ (3), മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂര്‍ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല രോഗം പടരുന്നത്. ആഹാരം പാകം ചെയ്യുന്നവരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വില്‍പ്പനശാലകളില്‍ പരിശോധന കര്‍ശനമാക്കുകയാണ് ആരോഗ്യവകുപ്പ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ഉള്‍പ്പെടെ പൂട്ടാനാണ് നിര്‍ദേശം. കടകളില്‍ സാധാരണ വെള്ളം വിതരണം ചെയ്യരുതെന്നും ക്ലോറിനേഷന് ചെയ്ത് പൂര്‍ണമായും ശുദ്ധീകരിച്ച വെള്ളം മാത്രം നല്‍കണമെന്നും ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു.




