Uncategorized

മലയിടംതുരുത്തിലെ ഭൂമി തര്‍ക്കം; കരാറില്‍ ഒപ്പിട്ടു, കുടിയൊഴിപ്പിക്കലിന് സാവകാശം തേടിയുള്ള ഹര്‍ജി നാളെ കോടതിയിൽ

കൊച്ചി: മലയിടംതുരുത്ത് പാര്യത്തുകാവിലെ ഭൂമി തര്‍ക്കത്തിന് പരിഹാരം ആകുന്നു. എറണാകുളം കളക്ട്രേറ്റില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബന്ധപ്പെട്ട കക്ഷികള്‍ കരാറില്‍ ഒപ്പുവെച്ചു. മന്ത്രി റോജി എം ജോണ്‍, സ്ഥലം എംഎല്‍എ വി പി സജീന്ദ്രന്‍, കളക്ടര്‍ ജി പ്രിയങ്ക എന്നിവരുടെ നേതൃത്വത്തില്‍ ഇന്നത്തേത് അടക്കം അഞ്ച് തവണ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പതിറ്റാണ്ടുകള്‍ നീണ്ട ഭൂമി തര്‍ക്കത്തിന് പരിഹാരം ആയത്.

ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ കരാര്‍ ആണ് ഒപ്പുവെച്ചതെന്നും ഒരു വര്‍ഷത്തിനകം കരാറില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി റോജി എം ജോണ്‍ പ്രതികരിച്ചു. കോടതിക്ക് പുറത്ത് പ്രശ്‌നപരിഹാരത്തിന് സാധിച്ചു. ഇരുകൂട്ടരും വിട്ടുവീഴ്ചകള്‍ ചെയ്തു. പതിറ്റാണ്ടുകളായ പ്രശ്‌നം 20 ദിവസത്തിനുള്ളില്‍ പരിഹരിക്കാന്‍ സാധിച്ചതില്‍ സന്തോഷവും ആശ്വാസവും ഉണ്ടെന്നും റോജി എം ജോണ്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടേത് വെറും വാക്ക് ആയിരുന്നില്ല. സര്‍ക്കാര്‍ ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നു. രാഷ്ട്രീയ വിജയം എന്ന നിലയ്ക്ക് ഇതിനെ കാണുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരാളുടേയും കണ്ണീര്‍ വീഴാതെ പ്രശ്‌നം പരിഹരിക്കാന്‍ ആയി എന്ന് വി പി സജീന്ദ്രന്‍ എംഎല്‍എയും പ്രതികരിച്ചു.

മാനുഷിക പരിഗണന വെച്ചാണ് ഒത്തുതീര്‍പ്പിലെത്തിയതെന്ന് കക്ഷി ശങ്കരന്‍ നായരുടെ കുടുംബവും പ്രതികരിച്ചു. പ്രശ്ന പരിഹാരത്തിന് ഏറ്റവും കൂടുതല്‍ ഇടപെട്ടത് എംഎല്‍എ വി പി സജീന്ദ്രന്‍ ആണ്. മുന്‍ എംഎല്‍എ പി വി ശ്രീനിജിന്‍ വന്‍മാന്‍ ഷോ കാണിച്ചു. ഞങ്ങളുമായി ചര്‍ച്ച നടത്താന്‍ പോലും തയ്യാറായില്ല. കഴിഞ്ഞ സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ പ്രശ്ന പരിഹാരം നേരത്തെ ഉണ്ടാകുമായിരുന്നു. ഞങ്ങളുടെ ഭാഗം കേള്‍ക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറായില്ലെന്നും കുടുംബം പ്രതികരിച്ചു.അതേസമയം കുടിയൊഴിപ്പിക്കലിന് സാവകാശം തേടി നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. പാര്യത്തുകാവിലെ കുടിയൊഴിപ്പിക്കലില്‍ പരിഹാരമായി എന്ന കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെ പൊലീസ് നടപടിയിലൂടെ കുടിയൊഴിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ വിശദീകരിക്കും. മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ സമവായ ചര്‍ച്ചയിലാണ് തീരുമാനമായത് എന്നകാര്യവും അഡ്വക്കറ്റ് ജനറല്‍ അറിയിക്കും. എറണാകുളം റൂറല്‍ പൊലീസ് മേധാവി നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കുന്നത്. പ്രശ്ന പരിഹാരത്തിനായി മൂന്നാഴ്ചയാണ് സര്‍ക്കാര്‍ തേടിയ സാവകാശം. ഇതോടെ കുടിയൊഴിപ്പിക്കലിനായി പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയിലെ നിയമ നടപടികളും അവസാനിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button