സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർക്കു മുൻകാല പ്രാബല്യത്തോടെ നാലു ശതമാനം ഡിഎ വർധിപ്പിച്ചു ധനവകുപ്പ് ഉത്തരവിറക്കി. ഓൾ ഇന്ത്യാ സർവീസിലുള്ള സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ ഡിഎ 34 ശതമാനത്തിൽനിന്ന് 38 ആക്കി ഉയർത്തിയാണ് ഉത്തരവിറക്കിയത്.
ഡിഎ വർധനയ്ക്ക് കഴിഞ്ഞ ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യമുണ്ടാകും. സിവിൽ സർവീസ് ജീവനക്കാരുടെ ഡിഎ 38 ശതമാനമാക്കി നേരത്തേ കേന്ദ്രസർക്കാർ ഉയർത്തിയിരുന്നു.
കേരള കേഡറിലുള്ള ഉദ്യോഗസ്ഥർ ഒഴികെയുള്ള സിവിൽ സർവീസ് ജീവനക്കാർക്ക് ഉയർന്ന നിരക്ക് ലഭിച്ചിരുന്നു. കേരള കേഡറിലുള്ള ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ജീവനക്കാരുടെ ഡിഎ ഉയർത്തേണ്ടത് സംസ്ഥാന സർക്കാരാണ്. ഇതേത്തുടർന്നാണ് ഡിഎ വർധിപ്പിച്ചു സർക്കാർ ഉത്തരവിറക്കിയത്.
സംസ്ഥാന ജീവനക്കാർക്ക് നാലു ഗഡു കുടിശിക
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നാലു ഗഡു ഡിഎ കുടിശിക. നാല് ഗഡു ഡിഎ ഇനത്തിൽ 11 ശതമാനമാണ് കുടിശികയുള്ളതെന്നാണു ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു. ഇതുവഴി പ്രതിമാസശന്പളത്തിൽ 3,000 മുതൽ 15,000 രൂപ വരെ നഷ്ടമാണു ജീവനക്കാർക്കുണ്ടാകുന്നത്.
പെൻഷൻകാര്‍ക്ക് പ്രതിമാസം 600 രൂപ മുതൽ 8,800 രൂപ വരെ നഷ്ടമുണ്ടാകുന്നു. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും ഡിഎ വർധന ചോദിച്ചാൽ സാന്പത്തിക പ്രതിസന്ധി എന്ന മറുപടിയാണു സ്ഥിരം പറയുന്നതെന്നും സംഘടനകൾ ആരോപിക്കുന്നു.
സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർക്ക് നാല് ശതമാനം ഡിഎ കൂടി അനുവദിച്ചിട്ടും സംസ്ഥാന സർക്കാർ ജീവനക്കാർക്കു ഡിഎ കുടിശിക നൽകാത്ത നടപടിയിൽ ജീവനക്കാർക്ക് അമർഷമുണ്ട്. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡിഎ വർധന 34 ശതമാനത്തിൽനിന്ന് 38 ശതമാനമായി മുൻകാല പ്രാബല്യത്തോടെ ഉയർത്തി ഉത്തരവിറക്കിയിരുന്നു.