623.15 കിലോമീറ്റർ നീളത്തിൽ സംസ്ഥാനത്ത് തെക്ക്-വടക്ക് തീരദേശങ്ങളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട തീരദേശ ഹൈവേ സംബന്ധിച്ചു തീരവാസികളുടെ ആശങ്കകൾക്ക് ഇനിയും ഉത്തരമായില്ല. പദ്ധതിക്കായി സ്ഥലമേറ്റെടുക്കലും കരാർ നടപടികളുമായി മുന്നോട്ടു പോകുന്പോഴും കുടിയൊഴിപ്പിക്കേണ്ടി വരുന്നവരുടെ ഉപജീവനമാർഗങ്ങളും പുനരധിവാസവും സംബന്ധിച്ചു സർക്കാരിനു മൗനമാണ്.
തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർഗോഡ് തലപ്പാടി വരെ ഒന്പതു ജില്ലകളിലൂടെ കടന്നുപോകുന്നതാണു തീരദേശ ഹൈവേ. 49 റീച്ചുകളിലായുള്ള പാത നിർമാണത്തിന് 540.61 ഹെക്ടർ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടതുണ്ട്. കണ്ണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം എന്നീ ഏഴു ജില്ലകളിൽ പാതയ്ക്കായുള്ള കല്ലിടൽ തുടങ്ങി.
കാസർഗോട്ടും മലപ്പുറത്തും കരാർ നടപടികളിലാണ്. മലപ്പുറം ജില്ലയിലെ 15 കിലോമീറ്ററിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്പോൾ തീരത്തെ മത്സ്യത്തൊഴിലാളികളുടെ പരന്പരാഗത ഉപജീവനമാർഗവും കിടപ്പാടവും നഷ്ടമാകുന്നവർക്കുള്ള നഷ്ടപരിഹാരം ഇനിയും സർക്കാർ നിശ്ചയിച്ചിട്ടില്ല.
വികസന പദ്ധതി ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ കുടിയൊഴിപ്പിക്കുന്നവരുടെ അംഗീകാരത്തോടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന നിർദേശങ്ങളും തീരദേശ ഹൈവേയുടെ കാര്യത്തിൽ വെറുതെയായി. തീരദേശങ്ങളിലെ എത്ര കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്ന കാര്യത്തിലും സർക്കാർ ഇനിയും വ്യക്തമായ കണക്കുകൾ പുറത്തുവിട്ടിട്ടുമില്ല.
തീരവാസികളുടെ ആശങ്കകൾ പരിഹരിക്കാതെ പദ്ധതി പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുന്നതു പ്രതിഷേധാർഹമാണെന്നു കെആർഎൽസിസിയുടെ കീഴിലുള്ള ‘കടൽ’ സംഘടനയുടെ ജനറൽ സെക്രട്ടറി ജോസഫ് ജൂഡ് അഭിപ്രായപ്പെട്ടു.
ദേശീയപാതയ്ക്കു സ്ഥലം ഏറ്റെടുത്തപ്പോൾ നൽകിയതിനേക്കാൾ തീരദേശവാസികൾക്കു നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. നഷ്ടപരിഹാരം നിശ്ചയിക്കുമ്പോൾ തീരജനതയുടെ പരമ്പരാഗത ഉപജീവനമാർഗം നിഷേധിക്കപ്പെടുന്നതും പരിഗണിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന പാതയ്ക്കു പുറമെ നടപ്പാതയും സൈക്കിൾ ട്രാക്കും ഉൾപ്പെടെ 14-15 മീറ്റർ വീതിയിലുള്ള നിർമാണമാണ് തീരദേശ ഹൈവേയ്ക്കായി നിശ്ചയിച്ചിട്ടുള്ളത്.
623.15 കിലോമീറ്റർ; 6,500 കോടി ചെലവ്
കിഫ്ബി സഹായത്തോടെ ലഭ്യമാക്കുന്ന 6,500 കോടി രൂപയാണ് തീരദേശ ഹൈവേ പദ്ധതിക്കു ചെലവ് പ്രതീക്ഷിക്കുന്നത്. 623.15 കിലോമീറ്റർ നീളത്തിലുള്ള പാതയിൽ കേരള റോഡ് ഫണ്ട് ബോർഡിന്റെ (കെആർഎഫ്ബി) പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനാണ് 468 കിലോമീറ്ററിലെ നിർമാണച്ചുമതല. ബാക്കിയുള്ള ഭാഗം ദേശീയപാതാ അഥോറിറ്റി നിർമിക്കും. നാലു കോർപറേഷൻ, 11 നഗരസഭകൾ, 200 ഗ്രാമപഞ്ചായത്ത് എന്നിവയിലൂടെയാണ് പാത കടന്നുപോകുക.