സംസ്ഥാനത്തു രണ്ടു ദിവസത്തിനകം തുലാവർഷപ്പെയ്ത്ത് തുടങ്ങാൻ സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവർഷത്തിന്റെ പിൻവാങ്ങലും തുലാവർഷത്തിന്റെ വരവും ഒരുമിച്ചുണ്ടാകുമെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്താക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലോടുകൂടിയ മഴ കേരളത്തിന്റെ പല ഭാഗങ്ങളിലും ലഭിക്കുന്നുണ്ട്. എന്നാൽ, തുലാവർഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടു ദിവസത്തിനകം കാലവർഷം രാജ്യത്തുനിന്നു പിൻവാങ്ങാനും തുലാവർഷം പെയ്തു തുടങ്ങാനുമുള്ള സാഹചര്യങ്ങൾ അനുകൂലമാണെന്നാണു നിലവിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
അതേസമയം, ഒക്ടോബർ ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 20 ശതമാനം മഴക്കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വരെ 253.1 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 202.2 മില്ലീമീറ്റർ മാത്രമാണ്. പത്തനംതിട്ട, തിരുവനന്തപുരം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളും മഴക്കുറവിൽ വലയുകയാണ്. 64 ശതമാനം മഴക്കുറവുള്ള കണ്ണൂർ ജില്ലയാണ് ഇതുവരെ കാര്യമായ മഴ ലഭിക്കാത്തത്. 60 ശതമാനം മഴക്കുറവുള്ള തൃശൂർ ജില്ലയാണു മഴക്കുറവിന്റെ കാര്യത്തിൽ രണ്ടാമതുള്ളത്.
മലപ്പുറത്ത് 40 ശതമാനം മഴക്കുറവും കാസർഗോഡ് 32 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. മറ്റ് എല്ലാ ജില്ലകളിലും മഴക്കുറവ് 10 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലാണ്.