പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംസ്ഥാനവ്യാപകമായുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 197 പേര് അറസ്റ്റില്‍. 58 പേര് കരുതല്‍ തടങ്കലിലാണ്.
ഇന്ന് രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സംസ്ഥാന വ്യാപകമായി നിരവധി ആക്രമണസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 30 ഓളം കെഎസ്ആര്‍ടിസി ബസുകള്‍ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു തകര്‍ത്തു.
ചരക്ക് ലോറികൾക്കും കടകൾക്കും നേരെ ആക്രമണമുണ്ടായി. കാറുകളും ട്രാവലറുകളും സമരക്കാർ അടിച്ചു തകർത്തു. ഈരാറ്റുപേട്ടയിൽ സമരക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം പോത്തൻകോട് മഞ്ഞമലയിൽ 15 പേരടങ്ങുന്ന സംഘം കടയിൽ ആക്രമണം നടത്തി. കണ്ണൂരില്‍ ഉളിയില്‍ നരയന്‍പാറയിൽ പെട്രോൾ ബോംബെറിഞ്ഞു. പുലര്‍ച്ചെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് പെട്രോള്‍ ബോംബെറിഞ്ഞത്. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല.
കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലികൾ പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിപ്പിച്ച് വീഴ്ത്തി. ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ആന്റണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.
യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ, ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്.
പോലീസിന്റെ ബൈക്കിൽ ഹർത്താലനുകൂലി ബൈക്ക് ഇടിച്ച് കയറ്റുകയും കടന്നുകളയുകയുമായിരുന്നു. ആക്രമണം നടത്തിയ ആളെ പോലീസ് തിരിച്ചറിഞ്ഞു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്കു മാറ്റി.