കണ്ണൂർ: ഈ വർഷം കണ്ണൂർ നഗരത്തിലെ നവരാത്രി ആഘോഷങ്ങൾ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടത്തും. ‘കണ്ണൂർ ദസറ ഹരിതോത്സവം’ എന്ന പേരിൽ പരിസ്ഥിതി സൗഹൃദമാക്കി നവരാത്രി ആഘോഷം നടത്തുമെന്ന് നഗരത്തിലേയും നഗരപ്രാന്തത്തിലേയും കോവിലുകളുടെ ഭാരവാഹികൾ ജില്ലാ കളക്ടർക്ക് ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് കളക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ കോവിൽ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു.
ഫ്ളക്സ് ബോർഡുകൾ, പ്ലാസ്റ്റിക് തോരണങ്ങൾ ഒഴിവാക്കും. ക്ഷേത്രപരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കും, തുണി സഞ്ചി പ്രോത്സാഹിക്കും. ഭക്ഷണം സ്റ്റീൽ പാത്രങ്ങളിൽ നൽകും. പ്രസാദ വിതരണത്തിന്ന് ഇല, തുണി സഞ്ചി, പേപ്പർ ബാഗ് എന്നിവ ഉപയോഗിക്കും. ഡിസ്പോസിബിൾ പ്ലേറ്റ്, ഗ്ലാസ് എന്നിവ ഒഴിവാക്കും. ഭക്ഷണ അവശിഷ്ടങ്ങൾ നഗരസഭയുമായി ചേർന്ന് സംസ്കരിക്കും.
ഇത്തവണ 26 മുതൽ ഒക്ടോബർ അഞ്ച് വരെയാണ് നവരാത്രി ഉത്സവം നടക്കുന്നത്. കണ്ണൂർ ദസറ ഹരിതോത്സവമാക്കാൻ ടൂറിസം വകുപ്പിന്റെ പിന്തുണയുണ്ടാകുമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ കെ.എസ്. ഷൈൻ യോഗത്തെ അറിയിച്ചു.
കോവിൽ ഭാരവാഹികൾക്ക് പുറമെ ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, മറ്റ് ഉദ്യോഗസ്ഥർ തടങ്ങിയവർ പങ്കെടുത്തു.