Uncategorized

മരിച്ച 4 പേരെ തിരിച്ചറിഞ്ഞു, പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി: മന്ത്രി വീണാ ജോർജ്

തൃശൂര്‍: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ച നാല് പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏഴ് മൃതദേഹങ്ങളും ഒന്‍പത് ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്. ശരീരഭാഗങ്ങള്‍ ഒരാളുടേത് തന്നെയാണോ എന്ന് വ്യക്തമായിട്ടില്ല. ശരീരഭാഗങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തും. നാളെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളയില്‍ നിന്നുള്ള വിദഗ്ധര്‍ എത്തി ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ശേഖരിക്കും. രണ്ട് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സാഹചര്യം വിലയിരുത്താന്‍ മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും യോഗത്തില്‍ പങ്കെടുത്തിരുന്നു. അപകടത്തില്‍ പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് വിലയിരുത്തലെന്ന് മന്ത്രി പറഞ്ഞു. പത്ത് പേര്‍ ഐസിയുവില്‍ ഉണ്ട്. അതില്‍ അഞ്ച് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അവരില്‍ രണ്ട് പേര്‍ വെന്റിലേറ്ററിലാണ്. അഞ്ച് പേര്‍ക്ക് സാരമായ പരിക്കില്ല. എന്നാൽ പൊള്ളലുണ്ടെന്നും മന്ത്രി പറഞ്ഞു.

പതിനാലാമത് ഒരാള്‍ കൂടി മെഡിക്കല്‍ കോളേജില്‍ ഉണ്ട്. ഇദ്ദേഹം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാളാണ്. ഇദ്ദേഹത്തിന് പരിക്കില്ല. ഏതെങ്കിലും രീതിയിലുള്ള ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടാല്‍ ചികിത്സ ലഭ്യമാക്കും. ഒരാള്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പോയതായും വിവരമുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ധരെ മെഡിക്കല്‍ കോളേജില്‍ എത്തിക്കും. പരിക്കേറ്റവരില്‍ ഓരോ ആളുകള്‍ക്കും മൂന്ന് ഡോക്ടര്‍മാരുടെ ചികിത്സ ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. ലൈസന്‍സിയായ സതീഷിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. സ്ഫോടന വസ്തുക്കള്‍ വീണ്ടും പൊട്ടിത്തെറിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയത്. സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്വമേധയ ആണ് കേസെടുത്തത്. 306 (1)(ര)(എഅ) എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button