താമസിക്കാൻ ഹോസ്റ്റൽസൗകര്യം ഇല്ലാത്തതിനാൽ ആറളം ഫാമിലെ പത്ത് പട്ടികവർഗ വിദ്യാഥികൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനുള്ള അവസരം നഷ്ടമാകുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻസ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ പ്രോജക്ടിന്റെ ഭാഗമായാണ് പത്തുകുട്ടികളെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർത്തത്. പത്താംക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് ഇത് ജോലിസാധ്യതയും ഉണ്ടാക്കും. അതേ സമയം വിദ്യാർഥികൾക്ക് താമസിക്കാൻ ഹോസ്റ്റലോ വാടകവീടോ ഒന്നും ലഭിക്കാത്ത സാഹചര്യമാണ്. കണ്ണൂരിലെ എസ്. സി. ഹോസ്റ്റലിൽ അവരെ ചേർക്കാൻ സൗകര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. പട്ടികവർഗവകുപ്പിനെ സമീപിച്ചപ്പോൾ പ്രത്യേക ഹോസ്റ്റൽ ഇല്ലെന്നും മറ്റു ഹോസ്റ്റലിൽ ചേർത്താൽ ഫണ്ട് ലഭ്യമാക്കാമെന്നും അറിയിച്ചു. 3500 രൂപയാണ് ഒരു കുട്ടിക്ക് ലഭിക്കുക. അതേ സമയം സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കാൻ ഒരു കുട്ടിക്ക് 6, 000 രൂപയാണ് പറയുന്നത്. ഇതോടെ ആ സാധ്യതയും ഇല്ലാതായി. നിരന്തരമായ ഇടപെടലുകളിലൂടെ കുട്ടികളെ ശാക്തീകരിച്ച് എത്തിച്ചാൽ തന്നെ അവസരം നഷ്ടമാവുകയാണെന്ന് സ്‌പെഷ്യൽ പ്രോജക്ട് കോ-ഓർഡിനേറ്റർ ആർ. റീജ പറഞ്ഞു. ബുധനാഴ്ച ക്ലാസ് തുടങ്ങുമെങ്കിലും ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിനാൽ ആരും ക്ലാസിൽ എത്തില്ല.