മെസ്സിയെ കേരളത്തിലെത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിന്റെ ഭാഗമായാണ് റെയ്ഡ്’; റിപ്പോർട്ടർ ചാനൽ ഓഫീസിലെ പരിശോധനയിൽ വിശദീകരണവുമായി കായികമന്ത്രി

തിരുവനന്തപുരം: റിപ്പോർട്ടർ ചാനൽ ഓഫീസിലെ റെയ്ഡ് മെസ്സിയെ കേരളത്തിലെത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൻ്റെ ഭാഗമായിട്ടാണെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്. സ്പോൺസറുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോൾ അദ്ദേഹത്തിൻ്റെ സ്ഥാപനത്തിലാണ് പരിശോധന നടത്തേണ്ടതെന്നും വാർത്തയുടെ പേരിൽ ഒരു മാധ്യമ സ്ഥാപനത്തിനെതിരെയും സർക്കാർ നടപടി ഉണ്ടാകില്ലെന്നും ജനീഷ് മാധ്യമങ്ങളോടെ പറഞ്ഞു.
റിപ്പോർട്ടർ ചാനൽ പറയുന്ന കാര്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ട്. മെസ്സിയെ കൊണ്ടുവരുന്നത് മാധ്യമപ്രവർത്തനം അല്ല. ഫെമയുടെ ലംഘനവും മാധ്യമപ്രവർത്തനം അല്ല. ഒരു മാധ്യമ സ്ഥാപനത്തിന്റെ നേരെയും നടപടി ഉണ്ടായിട്ടില്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന സർക്കാർ ആണിതെന്നും അദ്ദേഹം പറഞ്ഞു. സ്പോൺസർ എന്ന നിലയിൽ മാത്രമാണ് സ്ഥാപനത്തിൽ പരിശോധന നടത്തിയതെന്നും അത് മാധ്യമപ്രവർത്തനത്തിനെതിരായ നടപടി എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ഒ ജെ ജനീഷ് വ്യക്തമാക്കി



