എം കെ മുനീറുമായുള്ള ഊഷ്മള സൗഹൃദം പുതുക്കി ഡോ. ജോൺ ബ്രിട്ടാസ് എം പി

രാവിലെ പത്തരയോടെയാണ് കോഴിക്കോട് നടക്കാവിലെ എം കെ മുനീറിൻ്റെ വീട്ടിൽ ഡോ. ജോൺ ബ്രിട്ടാസ് എം പി എത്തിയത്. താൻ എഴുതിയ പുസ്തകങ്ങൾ നൽകി പ്രിയ സുഹൃത്തിനെ എം കെ മുനീർ സ്വീകരിച്ചു.
മൂന്നര പതിറ്റാണ്ട് നീണ്ട ഊഷ്മള സൗഹൃദം ഇരുവരും പങ്കുവെച്ചു. പുസ്തകം, വായന, ഡൽഹി സന്ദർശനങ്ങൾ, ജെ എൻ യു ഓർമ്മകൾ തുടങ്ങി നിരവധി കാര്യങ്ങൾ. കാറൽ മാർക്സ്, റൊമീല ഥാപ്പർ എന്നിവരുടെ പുസ്തകങ്ങളും ചർച്ചയായി. മുഖ്യമന്ത്രി ആയിരിക്കെ നടക്കാനുള്ള പ്രയാസം ശ്രദ്ധയിൽപ്പെട്ട പിണറായി വിജയൻ നിയമസഭയിൽ വെച്ച് കാഞ്ഞങ്ങാടുള്ള വൈദ്യരെ കാണാൻ നിർദ്ദേശിച്ച് കുറിപ്പ് കൈമാറിയതും എം കെ മുനീർ എടുത്ത് പറഞ്ഞു.
കേരള സന്ദർശനത്തിനിടെ ചെഗുവേരയുടെ ചിത്രം വരച്ച് മകൾ അലെൻഡയ്ക്ക് നൽകിയതും ക്യൂബയിലെ മ്യൂസിയിൽ ചിത്രം സൂക്ഷിച്ചതുമെല്ലാം വലിയ ആവേശത്തോടെ എം കെ മുനീർ പങ്കുവെച്ചു. ജോൺ ബ്രിട്ടാസിൻ്റെ പാർലമെൻ്ററി പ്രവേർ ത്തനത്തെ മുനീർ പ്രശംസിച്ചു. ആരോഗ്യ നില വീണ്ടെടുത്ത് പൊതു പ്രവർത്തന രംഗത്ത് സജീവമാകട്ടെ എന്ന് ആശംസിച്ചാണ് ജോൺ ബ്രിട്ടാസ് മടങ്ങിയത്.




