സുഹൃത്തിനെ വിളിച്ചുവരുത്തി വെട്ടിപരിക്കേൽപ്പിച്ചു; ആലപ്പുഴയിൽ വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ആലപ്പുഴ: സുഹൃത്തിനെ ഫോണിലൂടെ വിളിച്ചുവരുത്തി വെട്ടിപ്പരിക്കേല്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. മാരാരിക്കുളം പഞ്ചായത്ത് 12-ാം വാർഡിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിജിത്താണ് ആലപ്പുഴ നോർത്ത് പൊലീസിന്റെ പിടിയിലായത്. 2026 ഓഗസ്റ്റ് 29-ന് രാത്രി പതിനൊന്നരയോടെ പാതിരാപ്പള്ളി പടിഞ്ഞാറെ ജങ്ഷന് തെക്കുവശമുള്ള ഇറച്ചിക്കടയുടെ പടിഞ്ഞാറുവശത്തെ ഇടവഴിയിൽവെച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
സുഹൃത്തായ അനിലിനെ ഫോണിൽ വിളിച്ച് സ്ഥലത്തെത്തിച്ചശേഷം അസഭ്യം പറയുകയും കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് തലയ്ക്കും ഇടതുതോളിനും വെട്ടി ഗുരുതരമായി പരിക്കേല്പിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് പിടികൂടിയത്. ആലപ്പുഴ നോർത്ത് സബ് ഇൻസ്പെക്ടർ ദേവികയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സീനിയർ സിവിൽ പൊലീസ് ഓഫിസര്‍മാരായ സിദ്ധിക്, വിനയൻ, ആന്റണി രതീഷ്, സിവിൽ പൊലീസ് ഓഫിസര്‍മാരായ ഗിരീഷ്, സുജിത്ത്, പ്രണവ്, ഹരിപ്പാട് സ്റ്റേഷനിലെ പൊലീസ് ഓഫിസര്‍ ഹരി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.



