കരുവാറ്റ കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പൊലീസ് കസ്റ്റഡിയിൽവിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ആലപ്പുഴ കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെ പൊലീസ് കസ്റ്റഡിയിൽവിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതികളായ കുട്ടികൾക്ക് വേണ്ടി നൽകിയ ഹർജിയിലാണ് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവ് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തത്. കേസിലെ തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമാണ് ഒബ്സർവേഷൻ ഹോമിന് പുറത്തേക്ക് കുട്ടികളെ കൊണ്ടുപോകാൻ പൊലീസിന് അനുമതി നൽകിയത്. എന്നാൽ, ഇത് നിയമ വിരുദ്ധ കസ്റ്റഡിയാണെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു. തെളിവെടുപ്പിന്‍റെ പേരിൽ കെഎസ്ആർടിസി ബസ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും തകർക്കുമെന്ന് ഹർജിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് റിപ്പോർട്ടും ഉപയോഗിച്ച് അന്വേഷണം പൂർത്തിയാക്കാമെന്ന വാദം ബോർഡ് പരിഗണിച്ചില്ലെന്നും ഹർജിയിലുണ്ട്. ഈ മാസം 11ന് ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.




