വീണ്ടും ദുരഭിമാനക്കൊല; യുവതിയെ തലയ്ക്കടിച്ച് കൊന്ന് പിതാവും സഹോദരനും; അപകടമരണമെന്ന് വരുത്തീത്തീർക്കാൻ ശ്രമം

അഹമ്മദാബാദ്: ഗുജറാത്തിൽ ദുരഭിമാനക്കൊല. ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവതിയെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. സർക്കേജ് സ്വദേശി സോഫിയ ഫറൂഖ് (22) ആണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ഫറൂഖ് നവാബ്ഖാൻ (56), ഹാബിൽ ഫറൂഖ് (38) എന്നിവരാണ് പ്രതികൾ. യുവതിയുടേത് അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമം നടത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്.
സർക്കേജിലെ ഗെൽജിപുരയിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ എത്തിച്ച ശേഷം ചുറ്റികകൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയത്. തുടർന്ന് യുവതി റോഡപകടത്തിൽ കൊല്ലപ്പെട്ടതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഓഗസ്റ്റ് 12ന് രാത്രി സഹോദരനായ ഹാബിലിനൊപ്പം യുവതി ബൈക്കിൽ പോകവെ അജ്ഞാത വാഹനം ബൈക്കിന് പിന്നിൽ ഇടിച്ചുവെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്. തലയ്ക്ക് പിന്നിലും കാലിലും ഗുരുതര പരിക്കേറ്റ നിലയിൽ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 13-ാം തീയതി മരണപ്പെട്ടു.
എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മരണം വാഹനാപകടം മൂലമല്ലെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും കണ്ടെത്തിയത്. സോഫിയയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച ഹാബിൽ, വസ്ത്രത്തിൽ ഒളിപ്പിച്ചു വെച്ചിരുന്ന ചുറ്റിക എടുത്ത് മൂന്നുതവണ തലയ്ക്കടിച്ചുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. സഹായത്തിനായി ഫറൂഖ് സ്ഥലത്ത് ഉണ്ടായിരുന്നു. തുടർന്ന് യുവതിയുടെ മൃതദേഹം റോഡിലേക്ക് എത്തിച്ച് അപകടത്തിൽപെട്ടതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നത്തി. സംഭവത്തിൽ പ്രതികൾ പരാതി നൽകിയിരുന്നതായും പൊലീസ് അറിയിച്ചു.




