വീണ്ടും തെരഞ്ഞെടുപ്പ് ചൂട്; തമിഴ്‌നാട്ടിലും ബംഗാളിലും അടക്കം ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലും അസമിലെ ഒരു ലോക്സഭ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ ആറിന് വോട്ടെടുപ്പും ഒമ്പതിന് വോട്ടെണ്ണലും നടക്കും. നാമനിര്‍ദ്ദേശ പത്രിക ഈ മാസം ഒമ്പത് മുതല്‍ 16 വരെ സമര്‍പ്പിക്കാം.
പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 17ന് നടക്കും. ഈ മാസം 19 ആണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. തമിഴ്‌നാട്ടില്‍ മധുരാന്തകം, ധാരാപുരം എന്നീ രണ്ട് നിയമസഭ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. തമിഴ്‌നാട്ടില്‍ ഏഴ് മണ്ഡലങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടെങ്കിലും രണ്ടിടങ്ങളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
അഞ്ച് മണ്ഡലങ്ങളില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. കേസുകള്‍ തീര്‍ന്നതിന് ശേഷം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. പുതുച്ചേരിയില്‍ തട്ടന്‍ചാവടിയിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി രാജിവെച്ച നന്ദിഗ്രാമിലും ഹുമയൂണ്‍ കബീര്‍ രാജിവെച്ച റൊയ്ഗിനഗലുമാണ് തെരഞ്ഞെടുപ്പ്. അസമില്‍ പ്രദ്യുത് ബോര്‍ഡോലോയ് രാജിവെച്ച നഗോണ്‍ ലോക്‌സഭ മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.




