കാന്തപുരം വലിയ പണ്ഡിതൻ, മതപണ്ഡിതന്മാരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല’: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച് ഫാത്തിമ തെഹ്‍ലിയ

കാന്തപുരത്തിന്റെ സ്ത്രീകൾക്കെതിരായ വിവാദ പ്രസ്താവനയിൽ പിന്തുണയുമായി മുസ്ലിം ലീഗ് നേതാവ് ഫാത്തിമ തെഹ്‍ലിയ എംഎൽഎ. കാന്തപുരം വലിയ പണ്ഡിതൻ ആണെന്നും മതപണ്ഡിതന്മാരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും ഫാത്തിമ തെഹ്‍ലിയ പറഞ്ഞു. ഇതോടെ, സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ വിജയമായി ഫാത്തിമ തെഹ്‍ലിയയുടെ തെരഞ്ഞെടുപ്പ് വിജയത്തെ വാഴ്ത്തിയവർ നിരാശയിലായി.
മുസ്ലിം ലീഗിന്റെ ആദ്യത്തെ വനിതാ നിയമസഭാംഗമാണ് ഫാത്തിമ തെഹ്‍ലിയ. മുസ്ലിം ലീഗ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ തെറ്റിച്ചാണ് ഫാത്തിമ പേരാമ്പ്രയിൽ വിജയിച്ചത്. ഫാത്തിമയുടെ വിജയം സ്ത്രീശാക്തീകരണത്തിന്റെ ഉദാഹരണമായാണ് മുസ്ലിം ലീഗും യുഡിഎഫും വ്യാഖ്യാനിച്ചത്. എന്നാൽ മതപണ്ഡിതന്മാർ നടത്തുന്ന വികലമായ പ്രസ്താവനകൾ ലീഗ് പ്ലാറ്റ്ഫോമിൽ നിന്ന് തള്ളിപറയാൻ സാധിക്കില്ല എന്ന് തെളിയിക്കുകയാണ് കാന്തപുരത്തെ തള്ളാതെയുള്ള ഫാത്തിമ തെഹ്‍ലിയയുടെ വാക്കുകൾ.
അതേസമയം, കാന്തപുരം വിഷയത്തിൽ ലീഗ് നേതാവും മന്ത്രിയുമായ എൻ ഷംസുദ്ദീനും പ്രതികരിക്കാൻ തയ്യാറായില്ല. കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ ഉള്ളിയുടെ കാര്യം പറഞ്ഞ് മന്ത്രി ടി സിദ്ദിഖ് പരിഹസിക്കുകയാണ് ഉണ്ടായത്. മിക്ക വിഷയങ്ങളിലും സമൂഹമാധ്യമങ്ങളിൽ ഉടൻ പ്രതികരിക്കുന്ന ഫാത്തിമ തെഹ്ലിയ, കാന്തപുരത്തിൻ്റെ പരാമർശങ്ങളോട് മൗനം പാലിച്ചത് ചർച്ചയായിരുന്നു.




