Uncategorized

കേസുകള്‍ പിന്‍വലിച്ചതില്‍ ചീഫ് ജസ്റ്റിസിന് നന്ദി അറിയിച്ച് സിജെപി; എല്ലാ ക്രെഡിറ്റും നിങ്ങള്‍ക്കെന്ന് മറുപടി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കിയതിന് സുപ്രിംകോടതിയില്‍ നന്ദി അറിയിച്ച് കോക്രോച്ച് ജനതാ പാർട്ടി. ഇത് ചരിത്രമെന്നാണ് സിജെപി കോ കണ്‍വീനര്‍ സൗരവ് ദാസ് പറഞ്ഞത്. അതേസമയം എല്ലാ ക്രെഡിറ്റും നിങ്ങള്‍ക്കെന്ന് സൗരവ് ദാസിനോട് ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നീതി ഉറപ്പാക്കാനുള്ള നടപടിയെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്. കേസ് റദ്ദാക്കിയതിന് പിന്നാലെ ശനിയാഴ്ച നടത്താനിരുന്ന രണ്ടാം ഘട്ട പ്രതിഷേധം പിന്‍വലിക്കുന്നതായും സൗരവ് ദാസ് കോടതിയെ അറിയിച്ചു.

ജൂലൈ 20ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ പിന്‍വലിക്കുമെന്ന് ഇന്നാണ് കോടതി വ്യക്തമാക്കിയത്. അതില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധ മാര്‍ച്ച് പിന്‍വലിച്ചതായി സിജെപി അറിയിച്ചത്. പിന്നാലെ സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ള 2,873 പേര്‍ക്കെതിരായ കേസുകള്‍ തുടരും. ദില്ലി, മഹാരാഷ്ട്ര, ബിഹാര്‍, അസം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ കേസുകളാണ് റദ്ദാക്കിയത്. സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടാത്ത മറ്റ് കേസുകളിലെ നടപടികളും അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സിജെപിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ സംതൃപ്തിയെന്നും സൗരവ് ദാസ് പറഞ്ഞു.

ഇന്ത്യാ ഗേറ്റില്‍ നിന്ന് ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്കാണ് സെപ്റ്റംബര്‍ 5ന് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഓഗസ്റ്റ് 24നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. നീറ്റ് പരീക്ഷ റദ്ദാക്കിയതിലും പിന്നീട് നടത്തിയ പുനഃപരീക്ഷയിലും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും, സമരത്തിനിടെ പൊലീസ് അതിക്രമങ്ങള്‍ നേരിട്ടവരും മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്ന് സിജെപി വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button