ജബൽപൂർ ബോട്ട് അപകടം: മരണസംഖ്യ 9 ആയി; കാണാതായവർക്കായി തെരച്ചിൽ

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിലെ നർമദ നദിയിലുണ്ടായ ക്രൂയിസ് ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി ഉയർന്നു. നിലവിൽ 15 ഓളം പേരെ കാണാതായാതാണ് വിവരം. കാണാതായവർക്കുള്ള തെരച്ചിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുക. സംസ്ഥാന ദുരന്തനിവാരണ സേനയും , പോലീസും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.
തെരച്ചിനിടെ അമ്മയുടെയും നാല് വയസുകാരനായ മകൻ്റെയും മൃതദേഹങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച നിലയിൽ വെള്ളത്തിനടിയിൽ നിന്ന് കണ്ടെടുത്തു. ലൈഫ് ജാക്കറ്റ് ധരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.ജബല്‍പൂര്‍ കലക്ടര്‍ രാഘവേന്ദ്ര സിങ്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവർ തെരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ബർഗി ഡാം റിസർവോയറിൽ വെച്ചാണ് 29 യാത്രക്കാരുമായി പോയ റിവർ ക്രൂയിസ് ബോട്ട് അപകടത്തിൽപ്പെട്ടത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് ബോട്ട് മറിയുകയായിരുന്നു.
ബോട്ട് അണക്കെട്ടിൻ്റെ നടുക്കടലിലേക്ക് നീങ്ങിയ ശേഷം മറിയുകയായിരുന്നുവെന്നാണ് വിവരം. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ചിലരെ നാട്ടുകാർ കയർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. ബോട്ടിൽ സുരക്ഷാ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്ന് രക്ഷപ്പെട്ട യാത്രക്കാർ ആരോപിച്ചു. എല്ലാ യാത്രക്കാർക്കും ലൈഫ് ജാക്കറ്റുകൾ നൽകിയിരുന്നില്ലെന്നും ഇവർ പറഞ്ഞു.




