അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍; പിടികൂടിയത് തൃശൂരില്‍ നിന്ന്

തൃശൂര്‍: ഒളിവിൽ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍. തൃശൂരില്‍ നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അഖിലിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കോതമംഗലം ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് തിരയുന്നത്. അതേസമയം, അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ കടക്കുന്ന ദൃശ്യം പുറത്തുവന്നു. പൊലീസിനെ കബളിപ്പിച്ച് അർജുൻ തൃശൂരിൽ നിന്നും വണ്ടി മാറിയെന്നാണ് വിവരം.
നേരത്തെ അര്‍ജുന്‍ ആയങ്കിയുടെ രണ്ട് കൂട്ടാളികളെ പിടികൂടിയിരുന്നു. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂർ സ്വദേശികളെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒളിയിടത്തില്‍ ചെന്ന് പിടികൂടുകയാണ് പൊലീസിന്റെ ലക്ഷ്യം. അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവില്‍ രണ്ട് കേസുകളാണുള്ളത്. ഇതില്‍ കോതമംഗലത്തെ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.




