ആറളം ഫാമിലെ മോഴയാന ശല്യം; പുതിയ ദൗത്യവുമായി വനംവകുപ്പ്

കണ്ണൂർ: ആറളം ഫാം ജനവാസ മേഖലയിലെ അപകടകാരിയായ കാട്ടാനയെ പിടികൂടാനുള്ള നടപടികൾക്ക് തുടക്കമായി. ആറളം ആദിവാസി പുനരധിവാസ മേഖലയിലും സമീപ പ്രദേശങ്ങളിലും വർഷങ്ങളായി ഭീതി വിതക്കുന്ന വലിയ മോഴയാനയായ കണ്ണൂർ മഖ്നയെ പിടികൂടാനാണ് വനംവകുപ്പ് നടപടികള്‍ ആരംഭിച്ചത്.
ഒൻപത് വർഷം മുമ്പ് ചുള്ളിക്കൊമ്പനെന്ന അപകടകാരിയായ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി മാറ്റിയ ആറളത്ത് വീണ്ടും സമാനമായ ദൗത്യത്തിന് ഒരുക്കങ്ങൾ തുടങ്ങി. പുനരധിവാസ മേഖലയിലും സമീപ പ്രദേശങ്ങളിലും വർഷങ്ങളായി ഭീതി വിതച്ചു വരുന്ന വലിയ മോഴയെന്ന കണ്ണൂർ മഖ്നയാണ് ഇത്തവണ ലക്ഷ്യം.
ആനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് സുരക്ഷിത വനമേഖലയിലേക്ക് മാറ്റാൻ കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. 2008 മുതൽ ആറളം പുനരധിവാസ മേഖലയിലും പരിസര പ്രദേശങ്ങളിലും വലിയ മോഴ ജനങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ട്. നിരവധി മനുഷ്യജീവനുകൾ അപഹരിച്ച ഈ ആന വീടുകളും കൃഷിയിടങ്ങളും വാഹനങ്ങളും ആക്രമിച്ച 200 ഓളം സംഭവങ്ങളുമുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടപ്പാറ ബ്ലോക്ക് 10-ലെ അനീഷിനെ വീട്ടുമുറ്റത്ത് ആക്രമിച്ചു കൊലപ്പെടുത്തിയതും ഈ ആനയാണെന്ന് സ്ഥിരീകരിച്ചിരുന്നു. 2025-ൽ കൊല്ലപ്പെട്ട വെള്ളി-ലീല ദമ്പതികളുടെ മരണത്തിനും വലിയ മോഴ തന്നെയാണ് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വനാതിർത്തിയിൽ സ്ഥാപിച്ച സോളാർ തൂക്കുവേലി നിരന്തരം തകർക്കുന്നതും വലിയ മോഴയെന്നാണ് വനം വകുപ്പ് റിപ്പോർട്ട്.
മയക്കുവെടി വെക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും ഓപ്പറേഷൻ കണ്ണൂർ മഖ്ന വെല്ലുവിളികൾ ഏറെയുള്ളതാണ്. ആന മതിലും സോളാർ വേലിയുമെല്ലാം എളുപ്പം മറികടക്കാനുള്ള ആർജ്ജിത ശേഷി ഈ ആന നേടിക്കഴിഞ്ഞിട്ടുണ്ട്. ഒളിഞ്ഞിരിക്കുന്ന ശീലമാണ് മറ്റൊരു പ്രതിസന്ധി. 190 തവണ നടത്തിയ നിരീക്ഷണത്തിൽ 12 തവണ മാത്രമാണ് വലിയ മോഴയെ നേരിൽ കണ്ടെത്താനായത്.
ആക്രമണം നടത്തിയ ശേഷം അതിവേഗം വനത്തിലേക്ക് മറയുന്ന സ്വഭാവവും ഒളിഞ്ഞിരുന്ന് ആക്രമിക്കുന്ന രീതിയും ഈ ആനയെ അതീവ അപകടകാരിയാക്കുന്നതായി വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പകൽ സമയങ്ങളിൽ ആനയെ കണ്ടെത്താൻ കഴിയാത്തതും ദൗത്യത്തെ കൂടുതൽ സങ്കീർണമാക്കും. മയക്കുവെടി വെക്കാൻ അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കൽ, മയക്കുവെടിയേറ്റാൽ ഉടൻ ആനയെ മാറ്റാൻ വാഹനം എത്തിക്കാനുള്ള സൗകര്യം തുടങ്ങി ആറളത്തെ ഭൂപ്രകൃതി ഉയർത്തുന്ന വെല്ലുവിളികളും ഏറെയാണ്.
ബ്ലോക്ക് 10-ലാണ് വലിയ മോഴയുടെ സാന്നിധ്യം ഏറ്റവും കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ബ്ലോക്ക് 7, 9, 13 എന്നിവയാണ് മറ്റ് പ്രധാന സഞ്ചാരമേഖലകൾ. ഈ നാല് ബ്ലോക്കുകളെയും വലിയ മോഴയുടെ “ഹോട്ട് സ്പോട്ടുകൾ” ആയി വനവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജനങ്ങൾ കൂടുതലുള്ള ഈ മേഖലയിലെ ദൗത്യവും വെല്ലുവിളിയാണ്.




