വീണ്ടും ട്രംപിൻ്റെ മുന്നറിയിപ്പ്; ഇറാനെതിരെ പുതിയ സൈനിക നടപടി, എപിക് ഫ്യൂറിയേക്കാൾ വലുത്; ഇറാൻ അത്ര വേദന അനുഭവിച്ചിട്ടില്ലെന്നും ട്രംപ്

വാഷിങ്ടൺ: ഇറാനെതിരെ പുതിയ സൈനിക നടപടി ആലോചിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഓപ്പറേഷൻ എപിക് ഫ്യൂറിയേക്കാൾ വലിയ സൈനിക നടപടിയാണ് ആലോചിക്കുന്നതെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ മാധ്യമമായ ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിൻ്റെ പ്രതികരണം. ഇറാൻ ചർച്ചകളിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു കരാറിലെത്താൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.
“ഞാൻ ഒരു വലിയ ആക്രമണത്തെക്കുറിച്ച് ആലോചിക്കുകയാണ്. ഇതുവരെ ഉണ്ടായതിനേക്കാൾ വലുത്. ഞാൻ ഒരു തീരുമാനമെടുക്കാൻ അടുത്തിരിക്കുകയാണ്. ഞങ്ങൾ ഇതിനായി എല്ലാം സജ്ജമാക്കിയിട്ടുണ്ട്”- ട്രംപ് പറഞ്ഞു. ഇറാന് ഇതുവരെ ആവശ്യത്തിന് വേദന അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ സേന ഇറാനിൽ ഇറങ്ങിയുള്ള ആക്രമണത്തിന് തുനിഞ്ഞേക്കുമെന്ന ആശങ്ക ട്രെഹ്രാനിൽ നിലനിൽക്കുന്നതിനിടെയാണ് ട്രംപിൻ്റെ പ്രതികരണം. ഇറാനിൽ കാലുകുത്തിയാൽ സർവശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം അമേരിക്ക ആവശ്യപ്പെട്ടാൽ ഏത് പുതിയ സൈനിക നീക്കത്തിലും ഇസ്രായേൽ വേഗത്തിൽ പങ്കാളിയാകുമെന്നും ട്രംപ് അവകാശപ്പെട്ടു. താൻ ആവശ്യപ്പെട്ടാൽ രണ്ട് മിനിറ്റിനുള്ളിൽ ഇസ്രായേൽ പങ്കുചേരും. എന്നാൽ ഒരു സൈനിക നടപടി ആരംഭിക്കാൻ അമേരിക്കയ്ക്ക് ഇസ്രായേലിന്റെ പിന്തുണ ആവശ്യമില്ലെന്ന് പറഞ്ഞ ട്രംപ് ഇസ്രായേലിന്റെ പങ്കാളിത്തം ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും സമ്മതിച്ചു.




