CJP പ്രതിഷേധം 34-ാം ദിവസത്തിലേക്ക്; ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം 34-ാം ദിവസത്തിലേക്ക്. ഡൽഹി ജന്തർമന്തറിലെ സമരവേദി നിറഞ്ഞ് യുവാക്കൾ. ജന്തർമന്തർ ഉൾപ്പെടെയുള്ള പരിസരപ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവെച്ചു. സിജെപിയുടെ ആവശ്യങ്ങൾ ഇതുവരെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ചോദ്യപേപ്പർ ചോർച്ചയും , യുവാക്കൾക്കെതിരായ പോലീസ് നടപടിയിലും പ്രതിഷേധം ശക്തമായി തുടരാനാണ് കോൺഗ്രസ് തീരുമാനം.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പു നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം എന്ന നിലപാടിലാണ് സോനം വാങ്ചുകും. രാജ്യ തലസ്ഥാനത്ത് സുരക്ഷാ വർദ്ധിപ്പിക്കാനായി കൂടുതൽ സേനകളെ ഡൽഹിയിൽ എത്തിച്ചു. ഇതിന് പുറമെ പാർലമെന്റ് കവാടത്തിലും പാർലമെന്റിന് ഉള്ളിലും കോൺഗ്രസ് പ്രതിഷേധിക്കും. ധർമ്മേന്ദ്രപ്രധാൻ രാജി വയ്ക്കാതെ പിന്നോട്ടില്ല എന്നാണ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ നിലപാട്.
ലോക്സഭയിലും രാജ്യസഭയിലും വിദ്യാർഥി പ്രക്ഷോഭവും നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും ഉന്നയിക്കും. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും പ്രതിഷേധം ശക്തമാക്കും. പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുന്നു എന്ന വാദം ഉന്നയിച്ച് ബദൽ പ്രതിഷേധത്തിനുള്ള നീക്കം ഭരണപക്ഷവും നടത്തുന്നുണ്ട്. മൂന്ന് ദിവസമായി പ്രതിപക്ഷ സഹകരണം ഇല്ലാത്തതിനാൽ കേന്ദ്രം അവതരിപ്പിക്കാൻ ശ്രമിക്കുന്ന പ്രധാനപ്പെട്ട ബില്ലുകൾ സഭയിൽ എത്തിയിട്ടില്ല. അതിനിടെ പാർലമെൻ്റിൻ്റെ സുഗമമായ നടത്തിപ്പിനുള്ള ചില അനുനയ ശ്രമങ്ങൾ സ്പീക്കറുടെ ഭാഗത്തുനിന്നു ഉണ്ടായേക്കും. പ്രതിപക്ഷ കക്ഷി നേതാക്കളുമായി കൂടുതൽ ചർച്ചകൾക്ക് സ്പീക്കർ തയ്യാറാകും.



