‘രക്ഷാപ്രവർത്തനക്കേസ്’ അട്ടിമറി: എം.ആർ അജിത് കുമാർ ഡിജിപിക്ക് ഇന്ന് വിശദീകരണം നൽകിയേക്കും

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തർക്ക് മർദനമേറ്റ കേസിന്റെ അന്വേഷണ അട്ടിമറിയിൽ എഡിജിപി എം.ആർ അജിത് കുമാർ ഡിജിപിയ്ക്ക് വൈകാതെ വിശദീകരണം നൽകും. ഇന്ന് വൈകിട്ടോടെ വിശദീകരണം നൽകാനാണ് സാധ്യത. ഇത് ലഭിച്ച ഉടൻ എസ്പെ്ഐടി സമർപ്പിച്ച റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. ഉദ്യോഗസ്ഥർക്കെതിരെ നടപടി ശിപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ടാവും സമർപ്പിക്കുക. അന്വേഷണ അട്ടിമറിയിൽ
അജിത് കുമാറിനെതിരെ കടുത്ത നടപടിയെടുക്കാൻ ആണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. സംഭവത്തിൽ തുടർനടപടികൾ വേഗത്തിലാക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ. ചില കാര്യങ്ങളിൽ വ്യക്തത വരുത്തി കൊണ്ട് എസ്ഐടി നൽകിയ റിപ്പോർട്ട് ഡിജിപി പരിശോധിക്കുകയാണ്.കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയതും കേസ് ഡയറി തിരുത്തിയതും കോടതിയിൽ നൽകാൻ റഫർ റിപ്പോർട്ട് തയ്യാറാക്കി നൽകിയതും എഡിജിപി എം.ആർ അജിത് കുമാറിന്റെ ഓഫിസിലെ ഉദ്യോഗസ്ഥരാണ്. എന്നാൽ ഇതിൽ അജിത് കുമാറിന്റെ പങ്ക് സ്ഥിരീകരിക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്നായിരുന്നു ഡിജിപിയുടെ നിലപാട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുന്നതിന് വേണ്ടിയാണ് അന്വേഷണ സംഘത്തോട് വിശദാംശങ്ങൾ തേടിയിരുന്നത്. കേസ് അട്ടിമറിച്ചതിൽ എഡിജിപിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായതിനാൽ എം.ആർ അജിത് കുമാറിനും ഉത്തരവാദിത്തം ഉണ്ടെന്നാണ് ഡിജിപിയുടെ നിലപാട്.




