കള്ളാടി ദുരന്തബാധിതരെ തിരിഞ്ഞുനോക്കാതെ സർക്കാർ; ക്യാമ്പിൽ പ്രാഥമിക സൗകര്യമില്ല, വസ്ത്രംപോലും ലഭ്യമാക്കിയില്ല

കള്ളാടി ദുരന്തബാധിതരെ കൈയൊഴിഞ്ഞ് സർക്കാർ. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സർക്കാർ തിരിഞ്ഞുനോക്കിയില്ല. ക്യാമ്പിൽ പ്രാഥമിക സൗകര്യം പോലുമില്ലെന്ന് ദുരിതബാധിതർ പറയുന്നു.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒന്നു ലഭ്യമാകുന്നില്ലെന്ന പരാതിയാണ് ഉയർന്നത്. വസ്ത്രങ്ങളും അടിയന്തിര ധനസഹായവും എത്തിച്ചുനൽകിയില്ല. നിലവിൽ ഭക്ഷണം മാത്രമാണ് നൽകുന്നത്. മണ്ണും ചളിയും നിറഞ്ഞ വസ്ത്രങ്ങളോടെ എത്തിയവർക്ക് മാറിയുടക്കാൻ മാർഗമൊന്നുമില്ല.
മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ഒരു സെറ്റ് വസ്ത്രം മാത്രം നൽകാൻ അധികൃതർ തയ്യാറായത്. എന്നാൽ അടിവസ്ത്രങ്ങളോ മറ്റ് വസ്ത്രങ്ങളോ അടക്കം അത്യാവശ്യ സാധനങ്ങൾ ലഭ്യമായിട്ടില്ലെന്ന് സ്ത്രീകളടക്കം പരാതിപ്പെട്ടു. വസ്ത്രം മാറുന്നതിനും കുളിക്കുന്നതിനുമായി ആളുകളെ സ്വന്തം വീടുകളിലേക്ക് തിരിച്ചയക്കുകയാണ് അധികൃതർ.മുൻപ് പുത്തുമല ദുരന്തമുണ്ടായ സമയത്തും ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് പോയവർ അപകടത്തിൽ പെടുന്ന സാഹചര്യമുണ്ടായിരുന്നു. എന്നിട്ടും അധികൃതർ ആളുകളെ വീടുകളിലേക്ക് പറഞ്ഞുവിടുകയാണ്. ആളുകളുടെ സുരക്ഷിതത്വത്തിനോ ജീവനോ വിലകൽപ്പിക്കാത്ത നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നത്.




