കമ്പോസ്റ്റബിൾ ക്യാരിബാഗുകളിലും വ്യാജന്മാർ

ഇരിട്ടി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് നിരോധനം വന്നതോടെ വിപണിയിലെത്തിയ പ്ലാസ്റ്റിക് മുക്ത (കമ്പോസ്റ്റബിൾ) ക്യാരിബാഗുകളിലും വ്യാജന്മാർ സജീവമാകുന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സി പി സി ബി) അംഗീകാരത്തോടെ പുറത്തിറക്കുന്ന ക്യു ആർ കോഡ് പതിച്ച കമ്പോസ്റ്റബിൾ ക്യാരിബാഗുകൾക്ക് സമാനമായ വ്യാജ ബാഗുകളാണ് വിപണിയിൽ വ്യാപകമായി വില്ക്കുന്നതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.
യഥാർഥ കമ്പോസ്റ്റബിൾ ക്യാരിബാഗുകളിൽ നിർമ്മാണത്തിനുപയോഗിച്ച വസ്തുക്കളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ക്യു ആർ കോഡ് പതിപ്പിച്ചിരിക്കും. പരിശോധനയ്ക്കിടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഈ ക്യു ആർ കോഡ് സ്‌കാൻ ചെയ്താണ് ബാഗിന്റെ ആധികാരികത ഉറപ്പുവരുത്തുന്നത്. എന്നാൽ, ഇതേ മാതൃകയിൽ നിരവധി കമ്പിനികളുടെ വ്യാജ ക്യു ആർ കോഡുകൾ പതിപ്പിച്ച പ്ലാസ്റ്റിക് ബാഗുകളും വിപണിയിലെത്തിയിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. ക്യു ആർ കോഡ് പരിശോധിക്കുന്നതിനൊപ്പം ഡൈക്ലോറോ മീഥൈൻ രാസലായനിയിൽ മുക്കിയും ബാഗുകളുടെ ഗുണനിലവാരംപരിശോധിക്കുന്നുണ്ട്. യഥാർഥ പ്ലാസ്റ്റിക് മുക്ത ക്യാരിബാഗുകൾ ലായനിയിൽ ലയിക്കുമ്പോൾ പ്ലാസ്റ്റിക് അടങ്ങിയ വ്യാജ ബാഗുകൾ ലയിക്കാതെ അതേപടി നിലനിൽക്കും.
ഇരിട്ടി നഗരത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വ്യാജ ക്യു ആർ കോഡ് പതിച്ച പ്ലാസ്റ്റിക്ക് അടങ്ങിയ ക്യാരി ബാഗുകളാണ് വ്യാപകൾ ഉപയോഗിക്കുന്നതെന്ന് ആരോഗ്യവിഭാഗം കണ്ടെത്തി. ഇത്തരം ബാഗുകൾ പിടിച്ചെടുക്കുകയും വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. വ്യാജ പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉപയോഗിക്കുന്നവർക്കെതിരെ പിഴയുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ഇരിട്ടി നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ. വി. രാജീവൻ അറിയിച്ചു.




