പിറന്നാൾ ദിനത്തിൽ 251 കിമീ വേഗത്തിൽ പാഞ്ഞു, മുംബൈയിൽ മരിച്ചത് മലയാളി യുവതിയും സുഹൃത്തും

അമിതവേഗത്തിൽ പാഞ്ഞ കാർ മുംബൈയിൽ അപകടത്തിൽപ്പെടുന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. അപകടത്തിൽപ്പെടുന്ന സമയം . 251 കിമീ വേഗതയിലാണ് കാർ പാഞ്ഞതെന്ന് പൊലീസ് വ്യക്‌തമാക്കി. ബാന്ദ്രയിൽ താമസിക്കുന്ന കോട്ടയത്ത് കുടുംബവേരുള്ള 24കാരി റബേക്ക ജേക്കബും സുഹൃത്ത് യോഗേഷ് കിഷനുമാണ് അപകടത്തിൽ മരിച്ചത്.
ബദ്ലാപൂരിൽ ഞായറാഴ്‌ച പുലർച്ചെയാണ് അപകടമുണ്ടായത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അങ്കത് ഗുരുതര പരുക്കുകളോടെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റബേക്കയുടെ 24-ാം പിറന്നാൾ ദിനത്തിലായിരുന്നു ദുരന്തം. പിറന്നാൾ ആഘോഷിക്കാനുള്ള യാത്രയിലായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. അമിതവേഗത്തിലായിരുന്ന കാർ ഡിവൈഡറിലിടിച്ച ശേഷം റോഡിൽ പലതവണ മറിഞ്ഞെന്ന് പൊലീസ് പറയുന്നു.മുംബൈ- വഡോദര ഹൈവേയിൽ ടിറ്റ്വാല ഭാഗത്തു നിന്നു ബദാപുരിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിനു മിനിറ്റുകൾ മുൻപ് റെക്കോർഡ് ചെയ്‌ത വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മണിക്കൂറിൽ 251 കിലോമീറ്റർ വേഗമാണു ഇതിൽ കാണിക്കുന്നത്. ബാന്ദ്ര വെസ്‌റ്റ് പാലി ഹിൽ റോഡ് 21 ആബാർ അപ്പാർട്മെന്റ്സിൽ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകളാണു റബേക്ക. സഹോദരി: റേച്ചൽ. സംസ്കാരച്ചടങ്ങുകൾ ഇന്നു രാവിലെ 11നു വസതിയിലും തുടർന്നു ദാദർ ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ശിവ്‌രി ക്രിസ്ത്യൻ സെമിത്തേരിയിലും നടത്തും.




