സബ്മിഷനും ശ്രദ്ധക്ഷണിക്കലിനും അവസരം ഉണ്ടാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ; മുഖ്യമന്ത്രിയുടെ പിന്തുണ

തിരുവനന്തപുരം: നിയമസഭയില്‍ സബ്മിഷനും ശ്രദ്ധ ക്ഷണിക്കലും അവതരിപ്പിക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ക്ക് അവസരം ലഭിച്ചേക്കും. മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ അവസരം ഇല്ലെന്ന് ഷാനിമോള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ അനുകൂല നിലപാട് എടുത്തതോടെ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അറിയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സ്പീക്കറുടെ റൂളിംഗ് ഉണ്ടായേക്കും.
എല്ലാ നിയമസഭാംഗങ്ങളേയും പോലെ മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ സബ്മിഷനും ശ്രദ്ധക്ഷണിക്കലിനും ഡെപ്യൂട്ടി സ്പീക്കര്‍ക്ക് അവസരം ഒരുക്കണമെന്ന ആവശ്യം ന്യായമാണെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പ്രതിപക്ഷവും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. തുടര്‍ന്ന് സഭയുടെ പൊതുവികാരമാണെന്ന ധാരണയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് അവസരമൊരുക്കുന്നത് അനുഭാവപൂർവം പരിഗണിക്കുമെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.കന്നിബജറ്റ് ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ പൊതുധാരണയായത്. സ്പീക്കറുടെ അഭാവത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സഭ നിയന്ത്രിക്കാറുണ്ടെങ്കിലും ബജറ്റ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് ഒറ്റത്തവണ മാത്രമെ ഡെപ്യൂട്ടി സ്പീക്കര്‍ പ്രസംഗിക്കാറുള്ളൂ. തിങ്കളാഴ്ച തന്റെ പ്രസംഗത്തിന് ശേഷമാണ് ഷാനിമോള്‍ ഇത്തരമൊരു അഭ്യര്‍ത്ഥന മുന്നോട്ടുവെച്ചത്.




