സംസ്ഥാന ബജറ്റിൽ പ്രവാസികളെ അവഗണിച്ചു; ശക്തമായ പ്രതിഷേധവുമായി ഐഎംസിസി കുവൈറ്റ്

2026-27 സംസ്ഥാന ബജറ്റിൽ പ്രവാസി സമൂഹത്തെ പൂർണമായും അവഗണിച്ചെന്ന് ആരോപിച്ച് ഐഎംസിസി കുവൈറ്റ് രംഗത്ത്. ലോക കേരള സഭാംഗവും ഐഎംസിസി ജിസിസി രക്ഷാധികാരിയുമായ സത്താർ കുന്നിൽ, ഐഎംസിസി കുവൈറ്റ് പ്രസിഡന്റ് ഹമീദ് മധൂർ, ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി എന്നിവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ബജറ്റിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും സഹായകമായ യാതൊരു പദ്ധതിയും ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
മുൻ വർഷങ്ങളിലെ ബജറ്റുകളിൽ പ്രവാസി ക്ഷേമ പദ്ധതികൾക്കായി കോടിക്കണക്കിന് രൂപ വകയിരുത്തിയിരുന്നു. എന്നാൽ, ഇത്തവണ ബജറ്റിൽ അത്തരം പ്രഖ്യാപനങ്ങളോ ഫണ്ട് വകയിരുത്തലുകളോ പൂർണ്ണമായും ഒഴിവാക്കപ്പെട്ട നിലയിലാണ് ഉള്ളതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസി സമൂഹത്തോട് കാണിച്ച ഈ അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഐഎംസിസി നേതൃത്വം അറിയിച്ചു. പ്രവാസി ക്ഷേമ പദ്ധതികൾക്കും പെൻഷൻ പദ്ധതികൾക്കും കൂടുതൽ തുക അനുവദിക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്നും പ്രസ്താവനയിലൂടെ അവർ ആവശ്യപ്പെട്ടു.




