Uncategorized

നിപ ബാധിതൻ വെൻ്റിലേറ്ററിൽ തുടരുന്നു; വിദഗ്ധ സംഘം ഇന്ന് കോഴിക്കോട്

കോഴിക്കോട്: നിപ ബാധിച്ച നാൽപ്പത്തിയാറുകാരൻ വെൻ്റിലേറ്ററിൽ തന്നെ തുടരുകയാണ്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. നാഷണൽ ഡിസീസ് കൺട്രോൾ സെൻ്റിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ജില്ലയിൽ എത്തും. സംഘം ആരോഗ്യവകുപ്പ് അധികൃതരുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം 77 പേരുടെ സമ്പർക്കപ്പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും, 14 പേർ കുടുംബാംഗങ്ങളുമാണ്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ രണ്ടുപേർ അതീവ റിസ്‌ക് വിഭാഗത്തിലും, 13 പേർ ഹൈ റിസ്‌ക് വിഭാഗത്തിലുമാണുള്ളത്. 62 പേർ റിസ്‌ക് കുറഞ്ഞ വിഭാഗത്തിലാണ്. ഇവരിൽ ആർക്കും രോഗലക്ഷണങ്ങളില്ല.
വ്യാഴാഴ്ച വൈകീട്ടോടെയാണ് പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ രോഗിക്ക് എവിടെനിന്നാണ് വൈറസ് ബാധയേറ്റത് എന്നത് സ്ഥിരീകരിക്കാൻ ആരോഗ്യപ്രവർത്തകർ ശ്രമം തുടങ്ങി. ഇദ്ദേഹം ജോലിചെയ്ത ഗോഡൗണിൽ നിന്നാണെന്ന രീതിയിൽ പ്രചാരണമുണ്ടായെങ്കിലും വ്യാഴാഴ്ച അവിടെ പരിശോധന നടത്തി ഉദ്യോഗസ്ഥർക്ക് അവിടെ വവ്വാലിൻ്റെ സാന്നിധ്യവും കണ്ടെത്താനായില്ല.

വീട്ടുവളപ്പിൽ നിന്ന് സപ്പോട്ട പഴം പറിച്ച് കഴിച്ചതിനാൽ, വവ്വാലുകൾ കടിച്ചിട്ട പഴങ്ങളിൽ നിന്നാകാം വൈറസ് ബാധിച്ചതെന്ന സാധ്യതയാണ് ആരോഗ്യവകുപ്പ് ഇപ്പോൾ പരിശോധിക്കുന്നത്. നിലവിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button