Uncategorized

ആദ്യം കണ്‍മുന്നിൽ അമ്മയെ നഷ്ടമായി, പിന്നാലെ അച്ഛനെയും; ഒറ്റ രാത്രി കൊണ്ട് നാല് കുട്ടികൾക്ക് ആരുമില്ലാതായി

തിരുവനന്തപുരം: അമ്മയെ കണ്‍മുന്നില്‍ കഴുത്തറുത്തു കൊന്ന ശേഷം വീടുവിട്ടു പോയ അച്ഛന്‍ ജീവനൊടുക്കിയതോടെ ഒറ്റ രാത്രി കൊണ്ട് നാലു കുട്ടികളാണ് അനാഥരായത്. തിരുവനന്തപുരത്തെ നാലാഞ്ചിറയിൽ ഭാര്യയെ കുട്ടികളുടെ മുന്നിൽവെച്ച് കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ഭർത്താവ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. നാലാഞ്ചിറയില്‍ ഉദിയന്നൂര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവിയെയാണ് സുരേഷ് കഴിഞ്ഞ ദിവസം മക്കളുടെ മുന്നില്‍ വച്ച് കഴുത്തറുത്തു കൊന്നത്. സുരേഷിനെ ചിദംബരം റെയിവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സുരേഷിൻെറ കാർ ബാലരാമപുരത്ത് നിന്നും കണ്ടെത്തുകയും ചെയ്തു.
മക്കളുടെ മുന്നിലിട്ട് ഹസീനയെ കഴുത്തറുത്ത് കൊന്ന ശേഷമാണ് സുരേഷ് ഇന്നലെ കാറുമെടുത്ത് രക്ഷപ്പെട്ടത്. സുരേഷിൻെറ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചായിരുന്നു പൊലീസിൻെറ ആദ്യ അന്വേഷണം. പൊലീസിനെ തെറ്റിദ്ധരിപ്പിക്കായി സുരേഷ് കിള്ളിപ്പാലത്തുള്ള ഒരു കടയിൽ ഫോണ്‍ നൽകിയ ശേഷമാണ് രക്ഷപ്പെട്ടത്. പ്രതി തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടുവെന്ന വിവരത്തിൽ പൊലീസ് റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻറും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. രാവിലെ ബാലരാമപുരം റെയിൽവേ സ്റ്റേഷന് സമീപം കാർ കണ്ടെത്തി. ഇതിനിടെയാണ് ചിദംബരത്ത് ഒരു മൃതദേഹം കണ്ടെത്തിയെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. മൃതദേഹത്തിൽ മറ്റൊരു മൊബൈൽ ഫോണ്‍ ഉണ്ടായിരുന്നു. ഇതിൻെറ സിം കാർഡിൻെറ വിലാസം സുരേഷിൻെറ വട്ടിയൂർക്കാവിലുള്ള കുടുബ വീട്ടിലേതായിരുന്നു. മൃതദേഹത്തിൻെറ ഫോട്ടോ ബന്ധുക്കളെ കാണിച്ച് തിരിച്ചറിയുകയും ചെയ്തു. ട്രെയിൻ കയറി സുരേഷ് ചിദംബരത്ത് എത്തിയതാണെന്ന് പൊലീസ് പറയുന്നു.
19 വർഷം മുമ്പാണ് സുരേഷും ഹസീനയും പ്രണയിച്ച് വിവാഹം ചെയ്തത്. നാല് കുട്ടികളുണ്ട്. ഏതാനും മാസം മുമ്പാണ് നാലാഞ്ചിറ ഉദിയന്നൂരിൽ വാടകയ്ക്ക് വീടെടുത്ത് താമസം ആരംഭിച്ചത്. സുരേഷുമായുള്ള തർക്കത്തെ തുടർന്ന് ഹസീന വീട്ടിൽ നിന്നുമിറങ്ങി സുഹൃത്തിനടുത്തേക്ക് പോയിരുന്നു. ഭാര്യയെ കാണാനില്ലെന്ന് സുരേഷ് മണ്ണന്തല പൊലീസിൽ പരാതി നൽകി. ഹസീനെയെ പൊലീസ് തിരികെ വിളിച്ച് ഇരുവരുമായി ചർച്ച നടത്തി രമ്യതയിലെത്തിച്ചു. കുട്ടികളെയും കൂട്ടി ഇരുവരും വാടക വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് ഇന്നലെ പുലർച്ചെ കൊലപാതകം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button