Uncategorized

തമിഴ്‌നാട്ടില്‍ ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രീംകോടതി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് തടഞ്ഞ് സുപ്രീംകോടതി. തമിഴ്‌നാട് സര്‍ക്കാരിന്റെ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഹൈക്കോടതി വിധി മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥയ്ക്ക് വിരുദ്ധമാണ് എന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം. ഗോവധത്തിന് സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താനാകില്ലെന്നും ഹൈക്കോടതി സ്വന്തം നിലയില്‍ നിയമം നിര്‍മ്മിച്ചുവെന്നും പ്രജനനത്തിനോ വളര്‍ത്താനോ കഴിയാത്ത പശുക്കളെ കൊല്ലാമെന്നാണ് നിയമം എന്നുമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ അപ്പീലിലെ വാദം. ബക്രീദിനോട് അനുബന്ധിച്ച് കോയമ്പത്തൂരില്‍ പൊതുസ്ഥലത്തെ ഇറച്ചിവെട്ട് മുന്‍നിര്‍ത്തിയായിരുന്നു ഹൈക്കോടതിയിലെ ഹര്‍ജി.

തമിഴ്‌നാട്ടിലെ നിലവിലുളള നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഗോവധ നിരോധന നിയമം എന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ വാദിച്ചത്. 1958-ലെ തമിഴ്‌നാട് മൃഗസംരക്ഷണ നിയമപ്രകാരം പത്ത് വയസിന് മുകളില്‍ പ്രായമുളളതും ജോലി ചെയ്യാനും പ്രജനനത്തിനും കഴിയാത്തതുമായ പശുക്കളെ ബന്ധപ്പെട്ട അധികാരി നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അറുക്കാന്‍ അനുമതിയുണ്ട്. 1960-ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം, 2001-ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ ചട്ടങ്ങള്‍ തുടങ്ങിയവ പ്രകാരം മൃഗങ്ങളെ അറുക്കാവുന്ന സാഹചര്യങ്ങള്‍ നിയന്ത്രിക്കുന്നുണ്ടെങ്കിലും സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നില്ല എന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.ബക്രീദിനും മറ്റ് ദിവസങ്ങളിലും സംസ്ഥാനത്ത് പശുക്കളെയോ പശുക്കിടാങ്ങളെയോ അറുക്കുന്നത് തടയണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പാല്‍ ഉല്‍പ്പാദനം സംരക്ഷിക്കുന്നതിനും ഗ്രാമീണ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമാണ് നിരോധനം എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. എന്നാല്‍ ഇത് ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button