ഓണക്കൂർ ക്ഷേത്രത്തിലെ മോഷണം, തുമ്പായത് ഒരു ഫോൺകോൾ; വിഗ്രഹത്തിൽ വ്യാജ പതക്കം ചാർത്തി മോഷണം നടത്തിയത് മേൽശാന്തി

കൊച്ചി: ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന സ്വർണ പതക്കങ്ങൾ മോഷണം പോയ കേസിൽ മേൽശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ ആത്രപ്പള്ളി മഠത്തിൽ കെ ഇ ഉണ്ണികൃഷ്ണൻ നമ്പൂതിരി (52) ആണ് പിടിയിലായത്. ദുർഗാ ദേവിയുടെയും ശ്രീകൃഷ്ണന്റെയും വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന ഒന്നര പവന്റെയും (12 ഗ്രാം) അര പവന്റെയും (4 ഗ്രാം) പതക്കങ്ങളാണ് നഷ്ടപ്പെട്ടത്. പകരം വിഗ്രഹങ്ങളിൽ വ്യാജ പതക്കങ്ങൾ ചാർത്തിയാണ് സ്വർണം തട്ടിയെടുത്തതെന്ന് പൊലീസ് കണ്ടെത്തി.
ഫെബ്രുവരിയിൽ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഉണ്ണികൃഷ്ണൻ നമ്പൂതിരി മേൽശാന്തിയായി നിയമിക്കപ്പെട്ടിരുന്നു. മേൽശാന്തിയെ കുറിച്ച് ക്ഷേത്രകാര്യ സമിതിക്ക് വന്ന ഫോൺ കോളിലൂടെയാണ് പരിശോധന ആരംഭിച്ചത്. ശ്രീകോവിലിൽ തന്നെയായിരുന്നു ആഭരണങ്ങൾ സൂക്ഷിച്ചിരുന്നതും. അതിൽ മാറ്റം വന്നാൽ മേൽശാന്തിക്കല്ലാതെ മറ്റാർക്കും പ്രവേശനം ഇല്ലാത്ത ശ്രീകോവിലിൽ അദ്ദേഹമറിയാതെ ഒന്നും നടക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
പതക്കങ്ങൾ കോതമംഗലത്ത് ഒരു ധനകാര്യ സ്ഥാപനത്തിൽ ഒരു ലക്ഷം രൂപക്ക് പണയമായി വച്ചു. വീണ്ടും പണം ആവശ്യമായി വന്നതോടെ അവിടെ തന്നെയുളള ജ്വല്ലറിയിൽ വിറ്റതായും പൊലീസ് കണ്ടെത്തി. വിറ്റ സ്വർണം ജ്വല്ലറിയിൽ ഉരുക്കിയിരുന്നതിനാൽ സമാന തൂക്കത്തിലുളള സ്വർണമായാണ് വീണ്ടെടുത്തത്. ശ്രീകൃഷ്ണ വിഗ്രഹത്തിലെ അര പവന്റെ പതക്കം ആലുവയിൽ വിറ്റെന്നും ദേവീ വിഗ്രഹത്തിലെ ചെറിയ പതക്കത്തെ കുറിച്ച് അറിവില്ലെന്നുമാണ് മേൽശാന്തിയുടെ മൊഴി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




