‘ഗേ ഡേറ്റിംഗ് ആപ്പ്’ വഴി പരിചയം; കാണാനെത്തിയ സിവിൽ എഞ്ചിനീയറെ കുത്തി പരുക്കേൽപ്പിച്ച് കവർച്ച, ബെംഗളൂരുവിൽ നാലംഗ സംഘം അറസ്റ്റിൽ

ഗേ ഡേറ്റിംഗ് ആപ്പ്’ വഴി 27 കാരനായ സിവിൽ എഞ്ചിനീയറെ വശീകരിച്ച് കത്തികൊണ്ട് കുത്തി കവർച്ച നടത്തിയ നാലംഗ സംഘം അറസ്റ്റിൽ. ദർശൻ, രാജേഷ് (19), പ്രായപൂർത്തിയാകാത്ത മറ്റുരണ്ടുപേർ എന്നിവരെയാണ് ബെംഗളൂരു പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. നാലുപേരും സ്കൂൾ പഠനം ഉപേക്ഷിച്ചവരും നിലവിൽ തൊഴിലില്ലാത്തവരുമാണെന്ന് പോലീസ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ, യെലഹങ്ക പോലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 311 (കവർച്ച അല്ലെങ്കിൽ കവർച്ചയ്‌ക്കൊപ്പം മരണമോ ഗുരുതരമായ പരിക്കോ ഉണ്ടാക്കാനുള്ള ശ്രമം) പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ചിക്കജാല നിവാസിയായ സിവിൽ എഞ്ചിനീയർ, കഴിഞ്ഞ മൂന്ന് വർഷമായി ഗ്രിൻഡർ എന്ന ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഡേറ്റിംഗ് ആപ്പിൽ ബന്ധപ്പെട്ടിരുന്ന ഒരാൾ ഇരയെ ഫോണിൽ വിളിച്ച് ബാഗലൂർ റോഡിനടുത്തുള്ള പലനഹള്ളി ഗേറ്റിൽ ഒരു മീറ്റിംഗിനായി വരാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഒരു ബസിലാണ് സ്ഥലത്തേക്ക് പോയത്. ഇവിടെയെത്തിയ പ്രതികൾ യുവാവിനെ അസഭ്യം പറയുകയും, ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്ന കാര്യം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അക്രമികളിൽ ഒരാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും യുപിഐ പാസ്‌വേഡും നൽകാൻ ആവശ്യപ്പെട്ടു. ചെറുത്തുനിന്നപ്പോൾ, പ്രതികളിലൊരാൾ അയാളുടെ തലയിലും കൈയിലും വയറിലും പലതവണ കുത്തുകയായിരുന്നു. പിന്നാലെ മൊബൈൽ ഫോൺ ഉപയോഗിച്ച് യുപിഐ വഴി 16,000 രൂപ ട്രാൻസ്ഫർ ചെയ്ത് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. പരിക്കേറ്റയാൾ പിന്നീട് ഒരു സുഹൃത്തിനെ ബന്ധപ്പെടുകയും ബെല്ലാരി റോഡിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയുമായിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.




