കെപിസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ; ഇന്ദിരാഭവനിൽ മാധ്യമങ്ങളെ പുറത്താക്കി ഗേറ്റ് പൂട്ടി, പിന്നീട് നേതാക്കളിടപെട്ട് പ്രവേശനം അനുവദിച്ചു

കെപിസിസി ആസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ഇന്ദിരാഭവനിലെ ഗേറ്റ് പൂട്ടി മാധ്യമങ്ങളെ പുറത്താക്കി. കെപിസിസി വളപ്പിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചു.
ചരിത്രത്തിൽ ആദ്യമായിട്ടാണ് മാധ്യമങ്ങളെ പുറത്താക്കി ഗേറ്റ് പൂട്ടിയത്. ചർച്ചകളുടെ രഹസ്യാത്മകത സൂക്ഷിക്കാനാണ് നിയന്ത്രണം എന്നായിരുന്നു വിശദീകരണം. എന്നാൽ പിന്നീട് നേതാക്കൾ ഇടപെട്ട് പ്രവേശനം അനുവദിച്ചു. മുതിർന്ന നേതാവായ പാലോട് രവി ഇടപെട്ടാണ് ഗേറ്റ് വീണ്ടും തുറപ്പിച്ച് കെപിസിസി വളപ്പിലേക്ക് മാധ്യമങ്ങളെ വീണ്ടും പ്രവേശിപ്പിച്ചത്.അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച അനന്തമായി നീളുകയാണ്. ഘടക കക്ഷി നേതാക്കളുമായി എഐസിസ നിരീക്ഷകർ ചർച്ച നടത്തും. ഇന്ന് വൈകിട്ട് നാലരക്കാണ് ചർച്ച. മുസ്ലിം ലീഗ് നേതാക്കൾ അടക്കം തലസ്ഥാനത്തേക്ക് എത്തും. ഇതിനിടെ നേതാക്കളുടെ മുഖ്യമന്ത്രി കസേരപ്പോരും മുറുകുകയാണ്. വി ഡി സതീശനും കെ സി വേണുഗോപാലിനും രമേശ് തെന്നിത്തലയ്ക്കുമായി വിവിധ ജില്ലകളിൽ ഫ്ലക്സ് യുദ്ധം തുടരുകയാണ്.




