Uncategorized

കാഫിർ സ്‌ക്രീൻഷോട്ട്: ‘യുഡിഎഫും പൊലീസും മാധ്യമങ്ങളും ഗൂഢാലോചന നടത്തുന്നു’; വടകരയിൽ ഇന്ന് CPIM പ്രതിഷേധ മാർച്ച്

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രാഷ്ട്രീയ സമരത്തിന് ഇറങ്ങാന്‍ സിപിഐഎം. ഇന്ന് വടകര റൂറല്‍ എസ്പിയുടെ ഓഫീസിലേക്ക് സിപിഐഎം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. കള്ളക്കേസ് പിന്‍വലിക്കണമെന്നാണ് സിപിഐഎമ്മിന്റെ ആവശ്യം. ജില്ലാ സെക്രട്ടറി എം മെഹബൂബ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

യുഡിഎഫും പൊലീസും മാധ്യമങ്ങളും ഗൂഢാലോചന നടത്തുന്നു എന്നാണ് സിപിഐഎം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐയും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. വടകര സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജിതിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകീട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവാധി.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഫോറന്‍സിക് വിഭാഗത്തിന് ഫോണ്‍ അയക്കണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.

വ്യക്തികള്‍ക്കും ഗ്രൂപ്പുകളിലേക്കും ജിതിന്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തലുണ്ട്. സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ജിതിന്‍ ഭാസ്‌കര്‍ ആദ്യം ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സാപ് ഗ്രൂപ്പിലും തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ ‘റെഡ് എന്‍കൗണ്ടര്‍’ എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിന്‍ ഭാസ്‌കറിലേക്ക് എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button