നിതിന്‍ രാജിന്റെ കുടുംബത്തിന് സിപിഐഎമ്മിന്റെ കൈത്താങ്ങ്; വീടിന്റെ തറക്കല്ലിടൽ നിര്‍വഹിച്ച് എം വി ഗോവിന്ദന്

തിരുവനന്തപുരം: അധ്യാപകരുടെ ജാതി അധിക്ഷേപത്തെ തുടര്‍ന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കല്‍ സ്വദേശിയും അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയുമായ നിതിന്‍ രാജിന്റെ കുടുംബത്തിന് സിപിഐഎമ്മിന്റെ കൈത്താങ്ങ്. കുടുംബത്തിന് സിപിഐഎം നിര്‍മിച്ച് നല്കുന്ന വീടിന്റെ തറക്കല്ലിടലും പ്രവൃത്തി ഉദ്ഘാടനവും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നിര്‍വഹിച്ചു.
നിതിന്‍ രാജിന്റെ കുടുംബാംഗങ്ങള്‍ നിര്‍ദേശിച്ച സ്ഥലത്തുതന്നെയാണ് വീട് നിര്‍മിക്കുന്നത്. 1118 സ്ക്വയര്‍ ഫീറ്റുള്ള ഇരുനില കെട്ടിടമാണ് പണിയുന്നത്. സിപിഐഎം വിളപ്പില്‍, വിതുര ഏരിയ കമ്മിറ്റികള്‍ ചേര്‍ന്നായിരിക്കും വീട് നിര്‍മിക്കുക. ചടങ്ങില്‍ എ എ റഹീം എംപി, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍, ജി സ്റ്റീഫന്‍ എംഎല്‍എ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍കുമാര്‍, നിതിന്‍ രാജിന്റെ സഹോദരി ഭര്‍ത്താവ് പോള്‍ റോബര്‍ട്ട് എന്നിവര്‍ പങ്കെടുത്തു.
നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് ചടങ്ങില്‍ പങ്കെടുത്ത് എം വി ഗോവിന്ദന് പറഞ്ഞു. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കാന്‍ പോവുകയാണ്. ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. താനും പട്ടികജാതിക്കാരന് ആണെന്ന് വരുത്തി തീര്‍ക്കാനാണ് എം കെ റാം ശ്രമിച്ചത്. കോടതി അത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞാണ് ജാമ്യം നിഷേധിച്ചതെന്നും എം വി ഗോവിന്ദന് പറഞ്ഞു.
ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യം കാണിച്ചിരുന്നു. കോളേജില്‍ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് കുട്ടി വീട്ടില്‍ പറയുകയും കുറച്ചുനാള്‍ വീട്ടില്‍ വന്ന് നില്‍ക്കുകയും ചെയ്തിരുന്നു.
മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം സംഭവിച്ചിട്ടുണ്ടെന്നും ഉടന്‍ വരണമെന്നും അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം പറഞ്ഞിരുന്നു.




