മുണ്ടത്തിക്കോട് അപകടത്തിൽ കാണാതായ നാലുപേരുടെ മൃതദേഹ ഭാഗങ്ങൾ തിരിച്ചറിഞ്ഞു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ അപകടത്തിൽ കാണാതായ നാലു പേരുടെ മൃതദേഹ ഭാഗങ്ങൾ തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27), തൃശൂർ മനക്കൊടി സ്വദേശി വിഷ്ണു വിനോദ് (35), തൃശൂർ കോട്ടപ്പുറം സ്വദേശി ഗിരീഷ് (42), തൃശൂർ തെക്കുംകര സ്വദേശി സുരേഷ് (50) എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. ബന്ധുക്കളുടെ ഡിഎൻഎയുമായി ഒത്തുനോക്കിയാണ് മൃതദേഹ ഭാഗങ്ങൾ തിരിച്ചറിഞ്ഞത്. ഇത് സങ്കീർണമായതിനാൽ പരിശോധനാഫലം വൈകുകയായിരുന്നു.
പല മൃതദേഹ ഭാഗങ്ങളും ഡിഎൻഎ പരിശോധനയ്ക്ക് കഴിയാത്ത വിധത്തിലായിരുന്നതിനാൽ പരിശോധനയ്ക്ക് ഏറെ പ്രയാസം നേരിട്ടിരുന്നു. നാലുപേരെ തിരിച്ചറിഞ്ഞതോടെ വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം ചിതറിപ്പോയിരുന്നു. പല അവശിഷ്ടങ്ങളും കരിഞ്ഞുപോയതിനാൽ ഡിഎൻഎ പരിശോധന ദുഷ്കരമായി.
ഏപ്രിൽ 21നാണ് മുണ്ടത്തിക്കോട് വയലിലെ വെടിക്കെട്ടുപുരയിൽ സ്ഫോടനമുണ്ടായത്.
തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകൾ നിർമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം.
കരാറുകാരൻ സതീഷ് ഉൾപ്പെടെ 17 പേരാണ് ദുരന്തത്തിൽ മരിച്ചത്. അപകടത്തെ തുടർന്ന് ഇത്തവണ തൃശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു.




