Uncategorized

മകളെ കൊന്ന് ജയിലിൽ പോയ യുവാവിനായി പിതാവ് കാത്തിരുന്നു, 5 മാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതും 29 കാരനെ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ മകളെക്കൊന്ന് ജയിലിൽപ്പോയ യുവാവ് ജാമ്യത്തിലിറങ്ങിയതും വെട്ടിക്കൊന്ന് പിതാവ്. തഞ്ചാവൂരിലെ മേലകാലക്കുടിയിലാണ് സംഭവം. അധ്യാപികയായ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ അജിത് കുമാർ (29) ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ പുണ്യമൂർത്തിയും (53) കൂട്ടാളികളും പോലീസിൽ കീഴടങ്ങി. തഞ്ചാവൂരിൽ ആലങ്കുടിയിലെ ആദിദ്രാവിഡർ വെൽഫെയർ പ്രൈമറി സ്‌കൂളിലെ താത്കാലികാധ്യാപികയായിരുന്ന കാവ്യയെ(26) കൊന്നതിനുള്ള പ്രതികാരമായാണ് അച്ഛൻ പുണ്യമൂർത്തി കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ ആയിരുന്നു അജിത്ത് കാവ്യയെ കൊന്നത്. ജയിലിലായ അജിത്ത് 5 മാസങ്ങൾക്ക് ശേഷം ജാമ്യത്തിലറങ്ങിയപ്പോഴാണ് കൊലപാതകം.

മകളെ കൊന്ന പ്രതി ജാമ്യത്തിൽ ഇറങ്ങുന്നതും കാത്തിരിക്കുകായിരുന്നു പിതാവ് പുണ്യമൂർത്തിയെന്ന് പൊലീസ് പറഞ്ഞു. അജിത്കുമാറും കാവ്യയും അടുപ്പത്തിലായിരുന്നു. എന്നാൽ പെയിന്‍റ് പണിക്കാരനായ അജിത്തിന് മകളെ വിവാഹം ചെയ്ത് നൽകാൻ പുണ്യമൂർത്തി തയ്യാറായില്ല. ഒടുവീൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി കാവ്യ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു. വിവാഹ നിശ്ചയത്തിന്‍റെ ഫോട്ടോ കാവ്യ അജിത്തിന് ഫോണിൽ അയച്ച് കൊടുത്തിരുന്നു. ഇതിൽ പ്രകോപിതനായ അജിത്ത് സ്കൂളിൽ ജോലിക്ക് പോവുകയായിരുന്ന കാല്യയെ തടഞ്ഞ് നിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

യുവതിയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായ അജിത്കുമാർ കഴിഞ്ഞ മാസമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. മകളുടെ മരണത്തിൽ പകരംവീട്ടാൻ കാത്തുനിൽക്കുകയായിരുന്ന പുണ്യമൂർത്തി നാലുബന്ധുക്കളെയും കൂട്ടി ശനിയാഴ്ച രാവിലെ അജിത്കുമാറിന്റെ വീട്ടിലെത്തി കൊല നടത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി പുണ്യമൂർത്തി, എം. ലോകേഷ് (22), ഡി. രാമലിംഗം (30), എ. കറുപ്പയ്യ (55) എന്നിവർ ചോരപുരണ്ട വടിവാളുകളുമായി അമ്മപ്പേട്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button